ലോ അക്കാദമിയ്ക്കെതിരെയുള്ള വിദ്യാർഥി ആരോപണങ്ങളിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രിൻസിപ്പൽ ലക്ഷ്മി നായർ. അക്കാദമിയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നവരുടെ ചട്ടുകമായി വിദ്യാർഥികൾ മാറുകയാണ്.അതേസമയം വാർത്താസമ്മേളന വേദിയിൽ എ.ബി.വി.പി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.
മുമ്പ് ഒരു തവണ വാർത്താസമ്മേളനം വിളിച്ചെങ്കിലും അതിൽ നിന്ന് പിന്മാറിയ അക്കാദമി അധികൃതർ പ്രശ്നത്തിൽ സർവകലാശാല ഇടപെട്ടതോടെയാണ് പരസ്യപ്രതികരണത്തിന് തയാറായായത്. എ.ബി.വി.പി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു വാർത്താസമ്മേളനം.
വിദ്യാർഥികൾ മാന്യമായി പെരുമാറിയാൽ ചർച്ചക്കു തയ്യാറാണെന്ന് വിശദീകരിച്ച ലക്ഷ്മി നായർ എന്നാൽ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. ലോ അക്കാഡമിയ്ക്കായി സർക്കാർ നൽകിയ 12 ഏക്കർ ഭൂമിയിൽ വാണിജ്യ സമുച്ചയം നിർമിച്ചുവെന്ന ആരോപണം തെറ്റാണ്. സെക്രട്ടറിയേറ്റിനു സമീപമുള്ള ഗവേഷണ സ്ഥാപനത്തിനുള്ള ഭൂമി വിലകൊടുത്തു വാങ്ങിയതാണ്. അവിടെയാണ് ഫ്ലാറ്റ് സമുച്ചയം ഉണ്ടാക്കിയത്.മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ലക്ഷ്മി നായർ പറഞ്ഞു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നു,ഇന്റേണൽ അസസ്മെന്റ് മാർക്കിൽ കൃത്ര്ിമം കാട്ടുന്നു തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥി സമരം.