ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസിൽ സർക്കാരും അന്വേഷണസംഘവും രണ്ടുതട്ടിൽ. ഇ പി ജയരാജൻ മന്ത്രിപദവി ദുരുപയോഗിച്ചെന്ന് വിജിലൻസ് റിപ്പോർട്ട് നൽകയതിന് പിന്നാലെ കുറ്റകൃത്യം നടന്നതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു.
വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതിൽ നിന്ന് ഇപി ജയരാജൻ കുറ്റം ചെയ്തതായി കണ്ടെത്താനായില്ലെന്നാണ് സർക്കർ നിലപാട്. ഇക്കാര്യം അർഥശങ്കയ്ക്കിടയില്ലാതെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. ഇ പി ജയരാജൻ സ്വജനപക്ഷപാതവും മന്ത്രിപദവി ദുപപയോഗിക്കുകയും ചെയ്തെന്നായിരുന്നു രണ്ടുദിവസം മുമ്പ് വിജിലൻസ് സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. പ്രതികള്‍ ഗൂഢാലോചന നടത്തി. ഇതിൽ കുറ്റകരമായ പെരുമാറ്റ ദുഷ്യം പ്രകടമാണെന്നും വിജിലൻസ് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസിനു കാരണമുണ്ടെന്ന് ത്വരിതപരിശോധനയിൽ കണ്ടെത്തിയതിനാലാണ കേസ് റജിസ്റ്റർ ചെയ്തതെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാടിൽ നിന്ന് വിഭിന്നമായൊരു റിപ്പോർട്ട് എങ്ങിനെ വിജിലൻസിന്റെ ഭാഗത്ത് നിന്നുവന്നു എന്നായിരുന്നു ഈ ഘട്ടത്തിൽ കോടതിയുടെ ചോദ്യം. ഇപി ജയരാജനെതിരായ അന്വേഷണം സ്റ്റേ ചെയ്ത കോടതി ചില ചോദ്യങ്ങൾ അന്വേഷണസംഘത്തോട് ചോദിച്ചിരുന്നു.
സുധീർ നമ്പ്യാരുടെ നിയമനത്തിൽ ഇപി ജയരാജനോ മറ്റാർക്കെങ്കിലുമോ നേട്ടങ്ങളുണ്ടാക്കിയോ എന്നതായിരുന്നു ആദ്യത്തെചോദ്യം.നിയമനം സ്ഥിരമാണോ ഒൗദ്യോഗികമായ ക്രമീകരണമാണോ എന്നും നോക്കണം.ക്യാബിനറ്റ് മന്ത്രി എന്ന നിലയലിണോ സ്വന്തം നിലയിലാണോ ഇ പി ജയരാജൻ ഈ നിയമനം നടത്തിയതെന്നും വ്യക്തമാകേണ്ടതുണ്ട്. ഇതിനായി പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചിരുന്നു, എന്നാൽ വിജിലൻസ് നൽകിയ പത്രികയിൽ ഈ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ വിശദമായ പത്രിക സമർപ്പിക്കാനും കോടതി നിർദേശിച്ചു.