കേരളത്തിൽ മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ഭരണപരിഷ്കാരകമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പൊലീസിനുമേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് കരുതുന്നില്ല. എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വി.എസ് ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.
ഒരു ജനാധിപത്യസംവിധാനത്തിൽ സ്വതന്ത്രമായും നീതിപൂർവകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് നല്‍കുന്നതാണ് ശരി. അതിനർഥം, അനിയന്ത്രിതമായ അധികാരപ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ലെന്ന് വി.എസ് അഭിമുഖത്തിൽ പറയുന്നു. ഇവിടെയാണ് ഒരു സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിനുമേൽ നിയന്ത്രണം കൊണ്ടുവരാൻ കഴിയേണ്ടത്. കേരളത്തിൽ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അങ്ങിനെ വേണമെന്ന് ഒരു നിർബന്ധവുമില്ല. മുൻ ഇടതുസർക്കാരിന്റെ കാലത്ത് അങ്ങിനെ ആയിരുന്നില്ലല്ലോ എന്നും വി.എസ് ഓർമിപ്പിക്കുന്നു.
പൊലീസിനു മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്നു കരുതുന്നില്ല. പൊലീസിനെ നിഷ്ക്രിയമാക്കാനോ അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ഈ സർക്കാർ ശ്രമിക്കുന്നില്ല. എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളില്‍ ചിലപ്പോൾ അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുമുണ്ടെന്നും വി.എസ് പറയുന്നു. നിലമ്പൂരിൽ മാവോയിസ്റ്റുകൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം മുതൽ സ്വന്തം മണ്ഡലമായ മലമ്പുഴയിലെ സഹോദരിമാരുടെ ദുരൂഹമരണം വരെയുള്ള വിഷയങ്ങളിൽ പൊലീസ് നിലപാടുകൾക്കെതിരെ വി.എസ് പരസ്യവിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരവകുപ്പിനെ ഉന്നംവെച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തമാകുന്നത്.