അഴിമതിയാരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന സഹകരണ വകുപ്പിന്റെ നിർദേശത്തിൽ നടപടിയെടുക്കാതെ കൺസ്യൂമർഫെഡ്. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ വേണമെന്ന് സഹകരണ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടി വേണ്ടെന്ന തീരുമാനത്തിലാണു കൺസ്യൂമർഫെഡിന്റെ താൽകാലിക ഭരണസമിതി.
അന്വേഷണം നടക്കുന്ന വിവിധ കേസുകളിലായി ആറു പേരെ സസ്പെൻഡ് ചെയ്യുന്നതിനും 12 പേരെ സ്ഥലം മാറ്റുന്നതിനുമാണ് വിജിലൻസ് സർക്കാരിനോടു ശുപാർശ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐഎൻടിയുസി യൂണിയൻ നേതാവുമായ ആർ. പ്രദീപ്കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നു കഴിഞ്ഞ നവംബർ 23ന് സഹകരണ സ്പെഷൽ സെക്രട്ടറി നിർദേശം നൽകി. എംഡി ഡോ. എം. രാമനുണ്ണി നൽകിയ കാരണംകാണിക്കൽ നോട്ടീസില്‍ അച്ചടക്കലംഘനമോ, അഴിമതിയോ നടത്തിയിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്നുമുള്ള പ്രദീപ്കുമാറിന്റെ വിശദീകരണം അംഗീകരിക്കുകയായിരുന്നു. സീനിയർ മാനേജർ ജഗദീശ്വരി, സെയിൽസ് അസിസ്റ്റന്റ് എം. ഷാജി, ഡ്രൈവർ വി.കെ. മധു എന്നിവരെ സസ്പെൻഡ് ചെയ്യണമെന്നു സഹകരണവകുപ്പ് കഴിഞ്ഞ ജനുവരി 19ന് നിർദേശം നൽകിയില്ലെങ്കിലും പാലിക്കപ്പെട്ടില്ല.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടോ, വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടോ ലഭിക്കാത്ത സ്ഥിതിക്ക് എന്തടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് എംഡിയുടെ ചോദ്യം. ഇടക്കാല റിപ്പോർട്ട് പോലുമില്ലെന്ന് എംഡി പറയുമ്പോഴും മറിച്ചാണു സഹകരണ വകുപ്പിന്റെ വാദം. ഇടക്കാല റിപ്പോർട്ട് പ്രകാരം 13 പേരെ പ്രോസിക്യൂട്ട്് ചെയ്യാൻ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകിയിരുന്നുവെന്നും സഹകരണ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, ഈ നടപടിയും ഇതുവരെ തുടങ്ങിവച്ചിട്ടില്ലെന്നാണു വിവരം.