കോഴിക്കോട്ടെ ഹോട്ടലുടമയുടെ മൃതദേഹം മൂന്നായി മുറിച്ചത് ബാഗുകളിലാക്കാന്‍ വേണ്ടി. സിദ്ദിഖിന്‍റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയായിരുന്നു. സിദ്ദിഖ് കൊല ചെയ്യപ്പെട്ട അന്നു തന്നെ പ്രതികള്‍ മൃതദേഹം മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു ശ്രമം. ഇതിനായി അന്നു തന്നെ പ്രതികള്‍ കോഴിക്കോട്ട് ചെന്ന് ഒരു ട്രോളി ബാഗ് വാങ്ങി. എന്നാല്‍ മൃതദേഹം ബാഗില്‍ ഉള്‍ക്കൊള്ളിക്കാനായില്ല തുടര്‍ന്ന് പിറ്റേ ദിവസം വീണ്ടും ഒരു ട്രോളി ബാഗ് വാങ്ങുകയും മൃതദേഹം കഷണങ്ങളാക്കാനായി ഇലക്ട്രിക് കട്ടര്‍ കൂടി വാങ്ങുകയും ചെയ്തു. ഹോട്ടല്‍ മുറിയിലെ ബാത്ത്റൂമില്‍ വച്ചാണ് സിദ്ദീഖിന്‍റെ മൃതദേഹം കഷണങ്ങളാക്കി മാറ്റി രണ്ട് ട്രോളി ബാഗുകളിലാക്കുന്നത്. തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഹണിട്രാപ്പ് മാത്രമല്ല സിദ്ദീഖ് പ്രതിരോധിച്ചാലോ ശ്രമം പരാജയപ്പെട്ടാലോ നേരിടാന്‍ കൃത്യമായ ആസൂത്രണത്തോടു കൂടിയായിരുന്നു പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. ഇതിനായി കൈയ്യില്‍ ആയുധങ്ങളും സൂക്ഷിച്ചികുന്നു. ഫര്‍ഹാന ഇതിനായി ബാഗില്‍ ചുറ്റികലും ഷിബിലി കൈയ്യില്‍ കത്തിയും കരുതിയിരുന്നു. ഹോട്ടല്‍ റൂമിലെത്തിച്ച സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടെ കത്തി കാട്ടി പണവും ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ പടിവലിക്കിടെയാണ് ഷിബിലി ഫര്‍ഹാനയുടെ പക്കലുണ്ടായിരുന്ന ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്. നിലത്തു വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചത്ത് ചവിട്ടി. ഈ ആക്രമണത്തിനിടെ സിദ്ദിഖിന്‍റെ വാരിയെല്ലുകള്‍ തകര്‍ന്നു. മൂന്നുപേരും ചേര്‍ന്ന് സിദ്ദിഖിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.
മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഇടാനുള്ള പദ്ധതി ആഷിഖിന്‍റേതായിരുന്നു. അട്ടപ്പാടിയിലേക്കുള്ള യാത്രയില്‍ മൂന്നുപേരും ഉണ്ടായിരുന്നു. മൃതദേഹം ചുരത്തില്‍ ഉപേക്ഷിച്ച ശേഷം ആയുധങ്ങളും രക്തംപുരണ്ട തുണികളും പ്രതികള്‍ ഉപേക്ഷിച്ചു. ഇത് കണ്ടെത്താന്‍ തെളിവെടുപ്പ് ഇന്നുണ്ടാകും.