കോവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാര്‍ഡിലെത്തി വധു വിവാഹംചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിവാഹം നടന്നത്.
അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തിലെത്തേണ്ട വധു, ഈ ദുരിതകാലത്തിന്റെ വേഷം ധരിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് വാര്‍ഡിലേക്ക് കടന്നു. തുളസിമാലയും താലിയുമെല്ലാം ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ കോവിഡ് ബാധിതനായ യുവാവ് താലികെട്ടി. വരന്റെ അമ്മയും കോവിഡ് പോസിറ്റിവ് ആയിരുന്നതിനാല്‍ സാക്ഷിയായി വാര്‍ഡിലുണ്ടായിരുന്നു.
തെക്കനാര്യനാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകള്‍ അഭിരാമിയും കൈനകരി ഓണംപള്ളിയിലല്‍ ശശിധരന്റെയും ജിജിമോളുടെയും മകന്‍ ശരത്തും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചതാണ്. ഒരുക്കങ്ങള്‍ക്കിടയിലാണ് കോവിഡ് പിടിപെട്ടത്. കലക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് വിവാഹം നടന്നത്. വിവാഹശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. വരന്‍ ആശുപത്രി വാര്‍ഡില്‍ തുടരുന്നു.