സംസ്ഥാന അതിർത്തികളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാൻകോവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്. രാത്രികാല കർഫ്യൂ പരിശോധന കൂടി വരുന്നതോടെ നിരത്തുകളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന എല്ലാവരുംകോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്ട്രേഷൻ ചെയ്താണ്കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടൽ റജിസ്ട്രേഷനിൽ അപ്ലോഡ് ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശമെങ്കിലും പ്രായോഗികമായിട്ടില്ല.
പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും ദിവസേന വന്നു പോകുന്നവരെ ബുദ്ധിമുട്ടിക്കാതെയാണ്വാളയാർ അതിർത്തിയിലെ പരിശോധന. എല്ലാ ബസ് യാത്രക്കാരെയും പരിശോധിക്കുക എളുപ്പമല്ല. ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഇളവുണ്ട്. രാത്രികാല കർഫ്യം നടപ്പിലാകുമ്പോൾ ദേശീയ പാതയിൽ ഉൾപ്പെടെ വാഹനങ്ങളുടെ തിരക്ക് കുറയും.
ഇടുക്കിയിൽ ആര്‍ടിപിസിആര്‍ പരിശോധന ഫലം ഇന്ന് നിര്‍ബന്ധമാക്കിയില്ല. രാവിലെ പാസില്ലാതെ വന്ന തോട്ടം തൊഴിലാളികളെ തടഞ്ഞു. തുടര്‍ന്ന് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ കേരളത്തിലേക്ക് കടത്തിവിട്ടത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലും പരിശോധന തുടരുന്നു.മലപ്പുറം നാടുകാണി വഴി ഇപാസുമായി വരുന്ന യാത്രക്കാരുടെ ഉദ്ദേശം മനസിലാക്കി മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു . തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ കോവിഡ് ജാഗ്രതയില്‍ റജ്സ്റ്റര്‍ ചെയ്ത ശേഷമാണ് പ്രവേശിപ്പിക്കുന്നത്
പരിശോധന കർശനമാക്കിയതോടെ അതിർത്തിയിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം ദേശീയപാതയിൽ ഉൾപ്പെടെ പരിശോധന തുടരുമ്പോൾ ട്രെയിൻ യാത്രയ്ക്ക് ഇത്തരം പരിശോധനകൾ ഇല്ലാത്തതും ഇതിന്റെ ന്യൂനതയാണ്.