യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു.
പാളയം സെന്‍റ് ജോസഫ്സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പരുമല പള്ളിയിൽ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി.
മുളന്തുരുത്തി യാക്കോബായ വൈദീക സെമിനാരിയിൽ നടന്ന ഉയർപ്പു ശുശ്രൂഷകൾക്ക് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് നേതൃത്വം നൽകി.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വത്തിക്കാനില്‍ ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ. അനുദിന ജീവിതത്തിന്റെ അനുഗ്രഹം കണ്ടെത്താന്‍ മഹാമാരിയുടെ ദിനങ്ങള്‍ ഉടന്‍ ഇല്ലാതാകുമെന്ന പ്രതീക്ഷ പങ്കുവച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം.