വൈക്കത്ത് പൊലീസ് പിടികൂടിയ മത്സ്യമാലിന്യവുമായെത്തിയ വാഹനം കായലോര ബീച്ചില്‍ കൊണ്ടിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്താകെ
ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വാഹനം മാറ്റാന്‍ പൊലീസ് തയാറാകാതിരുന്നതും പരാതിക്ക് കാരണമായി.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ചീഞ്ഞളിഞ്ഞ മത്സ്യമാലിന്യവുമായെത്തിയ വാഹനം വൈക്കം പൊലീസ് പിടികൂടിയത്. ഈ വാഹനം രാത്രി പൊലീസ് ഡിവൈഎസ്പി സമീപത്തെ ബീച്ചില്‍ കൊണ്ടിട്ടു. രാവിലെ മുതൽ കായൽ കാറ്റിൽ പ്രദേശത്താകെ കടുത്ത ദുർഗന്ധം പരന്നതോടെ നാട്ടുകാര്‍
കാരണം തേടിയിറങ്ങി. ഈ അന്വേഷണത്തിലാണ് ദുർഗന്ധം വമിക്കുന്ന വാഹനം കണ്ടത്. മൂന്ന് പെട്ടികളിലായാണ് വാഹനത്തിൽ ചീഞ്ഞളിഞ്ഞ മത്സ്യ മാലിന്യം നിറച്ചിരുന്നത്. കടുത്ത ദുർഗന്ധം കാരണം വാഹനത്തിനടുത്ത് എത്താൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. പോലീസിൽ പരാതി പറഞ്ഞപ്പോൾ വാഹനത്തിന്‍റെ താക്കോലില്ലെന്നും കേസ് എഴുതുന്നതേ ഉള്ളൂവെന്നായിരുന്നു മറുപടി.
കായലോരമായതിനാൽ ദുർഗന്ധം കാറ്റിൽ വളരെ വേഗം വ്യാപിക്കുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് വൈകിട്ടോടെ വാഹനത്തിലെ മാലിന്യം പൊലീസ് നീക്കം ചെയ്ത് സംസ്കരിച്ചു. വാഹന ഉടമയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാലാണ് മാലിന്യം നീക്കാന്‍ താമസമുണ്ടായതെന്നാണ് പൊലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.