കോവിഡ് പ്രതിസന്ധിക്കിടയിലും ടൂറിസം മേഖലയുടെ തിരിച്ചുവരവിൽ പ്രതീക്ഷ അർപ്പിച്ച് തേക്കടിയിൽ ഹെലി ടാക്സി സര്‍വീസ് തുടങ്ങി. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ കമ്പനിയാണ് ഹെലി ടാക്സി സര്‍വിസ് തുടങ്ങിയത്.
ചിപ്സൺ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലിടാക്സി സര്‍വീസ് തുടങ്ങിയത്. കുമളി ഗ്രാമ പഞ്ചായത്ത് ഹെലിപാഡ് വരെയുള്ള റോഡ് നിർമാണം പൂർത്തീകരിച്ചു. 25 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം. തേക്കടിയിലെ റിസോർട്ടുകളുമായി സഹകരിച്ച് വിനോദ സഞ്ചാരികളെ കൂടുതലായി എത്തിക്കുക എന്നതാണ് ലക്ഷ്യം. 5 പേർക്ക് കയറാവുന്ന ഹെലികോപ്റ്റർ ആദ്യ ദിനം 7 സർവ്വീസ് നടത്തി.
ഹെലിപ്പാട് ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറിയതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറന്നു. അനാവശ്യമായി ഒത്തുകൂടിയതിന് കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കുമളി പൊലീസ് കേസെടുത്തിട്ടുണ്ട്.