പെട്ടിമുടി ദുരന്തത്തില്‍ മണ്ണിലമർന്നവരെ തിരയാൻ റഡാർ സംവിധാനം ഉപയോഗിച്ച് തുടങ്ങി. ഇന്നലെ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ആകെ മരണം 61ആയി. ഇനി 9പേരെക്കൂടി കണ്ടെത്താൻ ഉണ്ട്. പെട്ടിമുടി ഉരുൾപൊട്ടലിന് ശേഷം 13 ദിവസമായി തുടരുന്ന തിരച്ചിലാണ്.ഇനിയും മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു. വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ പെട്ടിമുടിയാറിലെ ഗ്രാവല്‍ ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും ഊര്‍ജിതമായ തിരച്ചില്‍.
മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം തിരച്ചിലിനു ഉപയോഗിക്കുന്നുണ്ട്. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നലെത്തിക്കുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. കാലാവസ്ഥ മോശമായതിനാല്‍ പൊലീസ് നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.വരും ദിവസങ്ങളില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ സജീവമാകും. എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. നാട്ടുകാരുടെ സഹായവും തിരച്ചില്‍ സംഘത്തിന് ലഭിക്കുന്നുണ്ട്.