പാലക്കാട് അട്ടപ്പാടിയിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന ഡ്രൈവർ ഉബൈദ് മരിച്ചു. കഴിഞ്ഞദിവസം കൈവരിയില്ലാത്ത ചെമ്മണ്ണൂർ പാലത്തിൽ നിന്നാണ് ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വനംറേഞ്ച് ഓഫീസർ ഷര്‍മിള ജയറാമിന്‍റെ നില ഗുരുതരമായി തുടരുന്നു
മുക്കാലി സ്വദേശിയായ ഉബൈദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ 24 ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ചെമ്മണൂരിലെ ഭവാനി പുഴക്ക് കുറുകെയുളള വീതികുറഞ്ഞതും കൈവരി ഇല്ലാത്തതുമായ പാലത്തിൽ നിന്ന് വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. ഉബൈദിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വനിതാ റേഞ്ച് ഒാഫീസര്‍ ഷര്‍മിള ജയറാം ചികില്‍സയിലാണ്. പത്തടിയിലേറെ വെളളമുണ്ടായിരുന്ന പുഴയിലേക്ക് താഴ്ന്നുപോയ ഇരുവരെയും ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.
2018ലെ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ തകർന്നതാണ്. പുഴയുടെ മറുകരയിലുളള പെട്ടിക്കല്‍ വനം ഒാഫീസിലേക്ക് ഉള്‍പ്പെടെ പോകാന്‍ ഭവാനിപ്പുഴയ്ക്ക് കുറുകെയുളള പാലമാണിത്.