വാങ്ങാത്ത ബോട്ടിന് വിലനല്‍കി വനംവകുപ്പിന്റെ പേരില്‍ വന്‍തട്ടിപ്പ് . വനംവകുപ്പിന്റെ ചുമതലയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വാങ്ങിയ ബോട്ടിന്റെ പേരിലാണ് ക്രമക്കേട് . തട്ടിപ്പിന് ഒത്താശ ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥ ഇപ്പോള്‍ മൂന്നാര്‍ ഡിഎഫ്ഒയുടെ കസേരയില്‍ സുരക്ഷിത.
കാട്ടിലെ തടി തേവരുടെ ആന എന്ന പഴഞ്ചൊല്ലിന് പതിരില്ലെന്ന് തെളിയിച്ചു തെന്മലയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന ലക്ഷ്മി. വനംവകുപ്പിന്റെ പണം ഒരുകണക്കും കാര്യവുമില്ലാതെ ഈ ഐഎഫ്എസ് ഉദ്യോഗസ്ഥ പാസാക്കി കൊടുത്തത് സിഡ്കോ എന്ന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഇടനില നിന്ന തട്ടിപ്പിന് . തെന്മലയിലേക്ക് ആറും പന്ത്രണ്ടും പതിനഞ്ചും സീറ്റുകളുള്ള മൂന്ന് ബോട്ടുവാങ്ങാനായിരുന്നു കരാര്‍ . ബോട്ടു നിര്‍മാണത്തില്‍ ഒരുവൈദഗ്ധ്യവുമില്ലാത്ത സിഡ്കോയ്ക്ക് വനംവകുപ്പ് മുന്നുംപിന്നും നോക്കാതെ കരാര്‍ നല്‍കി.
പിന്നെ എല്ലാം മുറപോലെ നടന്നു. പാപ്പനംകോട്ടെ നോട്ടിക്കല്‍ മൈല്‍സ് എന്ന സ്വകാര്യ കമ്പനിക്ക് സിഡ്കോയുടെ ഉപകരാര്‍ . ആറും പന്ത്രണ്ടും സീറ്റുകളുടെ ബോട്ടുകള്‍ കമ്പനി നിര്‍മിച്ച് നല്‍കി . പതിനഞ്ച് സീറ്റിന്റെ ബോട്ട് നിര്‍മിച്ചതുപോലുമില്ല. കിട്ടിയ രണ്ടുബോട്ടുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തീകരിക്കും മുമ്പ് തന്നെ മൂന്നബോട്ടുകളുടെയും നിര്‍മാണത്തിനായി നിശ്ചയിച്ച തുകയുടെ 80 ശതമാനമായ മുപ്പത്തട്ട് ലക്ഷം രൂപയും കൈമാറി . വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഒപ്പിട്ട് കൈമാറിയ ചെക്ക് സിഡ്കോ മാറി സ്വകാര്യ കമ്പനിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പിലെ ഉന്നതര്‍ ഇടപെട്ടാണ് രണ്ടുബോട്ടുകള്‍ക്ക് കിട്ടിയ രണ്ടുബോട്ടുകള്‍ക്ക് ഫിറ്റ്നസ് നേടിയെടുത്തത് . ലക്ഷ്മി മാറി തെന്മലയില്‍ പുതിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചുമതലയേറ്റതോെടയാണ് തട്ടിപ്പ് പുറത്തുവന്നത് . ജോലിത്തിരക്കിനിടെ അബദ്ധത്തില്‍ ഫയലില്‍ ഒപ്പിട്ടുപോയതാണെന്നാണ് ഇതിന് ലക്ഷ്മി നല്‍കിയ വിശദീകരണം. ക്രമക്കേടിന് ചുക്കാന്‍ ഉദ്യോഗസ്ഥ ഇപ്പോള്‍ സുരക്ഷിതയായി മൂന്നാറില്‍ കുറിഞ്ഞി ഉദ്യോനത്തിന്റ അതിരു നിശ്ചയിക്കുന്ന ജോലിയിലില്‍ വ്യാപൃതയാണ്.