കെ.പി.സി.സി പട്ടികയിൽ സമവായമുണ്ടാകുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ നിശ്ചയിക്കണമെന്ന് സംസ്ഥാന നേതൃത്വം. പട്ടികയിൽ ഇനിയൊരു തിരുത്തൽ വരുത്താൻ തയാറല്ല. ഹൈക്കമാൻഡിന് സ്വന്തം ഇഷ്ട പ്രകാരം ഇനി മാറ്റങ്ങൾ വരുത്താമെന്നും നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തിരുത്തിയിട്ടും തിരുത്തിയിട്ടും പരാതി തീരാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചും പരാതികൾ പരിഹരിച്ചുമാണ് പട്ടിക പുതുക്കിയത്. പരാതി ഉന്നയിച്ചവർ നിർദേശിച്ച പരമാവധി പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അർഹരെ ഒഴിവാക്കി അനർഹരായവരെ ഉൾപ്പെടുത്തണമെന്ന ചിലരുടെ പിടിവാശി ഇനി അംഗീകരിക്കാൻ ആവില്ല. മാറ്റം വേണമെങ്കിൽ ഹൈക്കമാൻഡിന് ഇനി സ്വയം വരുത്താം. അല്ലെങ്കിൽ തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ നിശ്ചയിക്കണം. എ.െഎ.സി.സി തിരഞ്ഞെടുപ്പ് നീട്ടിയതിനാൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സമയം ഉണ്ടെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. അതേസമയം അഭിപ്രായ വ്യത്യാസങ്ങൾ പരമാവധി പറഞ്ഞുതീർക്കാനുള്ള ശ്രമങ്ങൾ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ തുടരുകയാണ്. പി.സി വിഷ്ണുനാഥിനെ ഒഴിവാക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണന്ന് നേതാക്കൾ പറഞ്ഞു.
പട്ടിക പുതുക്കിയപ്പോൾ പുറത്തുപോയവരും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുമായി ചർച്ച ചെയ്ത് പട്ടിക തയാറാക്കണമെന്ന കാര്യത്തിൽ വി.എം സുധീരനും കെ.വി തോമസ് അടക്കമുള്ള എം.പിമാരും ഉറച്ചുനിൽക്കുകയാണ്