മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ കാലം ചെയ്ത ഡോ സഖറിയ മാർ തെയോഫിലോസിന്റെ ഭൗതികശരീരം കബറടക്കി. കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിലെ ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു.
കോഴിക്കോട് നിന്നും വിലാപയാത്രയായി പുലർച്ചെയാണ് മാർ തെയോഫിലോസിന്റെ ഭൗതിക ശരീരം കോയമ്പത്തൂരിലെ ക്രിസ്തുശിഷ്യ ആശ്രമത്തിലെത്തിച്ചത്. രാവിലെ കുർബാനയ്ക്ക് ശേഷം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കബറടക്ക ശുശ്രൂഷകൾ തുടങ്ങി. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികനായി. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമരും വൈദീകരും വിശ്വാസികളും പ്രാർഥനാപൂർവം ചടങ്ങുകൾക്ക് സാക്ഷിയായി. ദൈവത്തിന്റെ വിശുദ്ധ പുരോഹിതാ സമാധാനത്തോടെ പോവുക എന്ന പ്രാർത്ഥനയോടെയായിരുന്നു കബറടക്ക ശുശൂഷകളുടെ സമാപനം.
ആശ്രമ ചാപ്പലിന്റെ മദ്ബഹയോട് ചേർന്ന് വടക്ക് വശത്താണ് കബറിടം. മാർ തെയോഫിലോസിന്റെ ജന്മനാടായ തിരുവല്ലയിൽ നിന്ന് ഉൾപ്പെടെ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനായി കോയമ്പത്തൂരിൽ എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംകെ രാഘവൻ എം.പി, വീണാ ജോർജ് എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ കേരളത്തിന് പുറത്ത് കബറടക്കപ്പെട്ട കേരളീയനായ രണ്ടാമത്തെ മെത്രാപ്പൊലീത്തയാണ് മാർ തെയോഫിലോസ്.