വധശ്രമക്കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായി റോജി എം ജോൺ എം എൽ എ യും മന്ത്രി ജി.സുധാകരനും വിദേശത്ത് കുടിക്കാഴ്ച നടത്തിയെന്ന് ആരോപണം.കഴിഞ്ഞവർഷം അങ്കമാലിയിൽ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റൈസണുമായി എം എൽ എ റോജി എം ജോണും മന്ത്രി ജി സുധാകരനും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തു വന്നു. പ്രതിയെ എം എൽ എ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി വെട്ടേറ്റ വ്യാപാരി ആരോപിച്ചു. ഇയാൾ പ്രതിയാണെന്ന് അറിയില്ലായിരുന്നെന്ന് റോജി എം ജോണും പ്രതികരിച്ചു.
കഴിഞ്ഞ വർഷം ജനുവരിലാണ് അങ്കമാലി തുറവൂരിൽ ജെയിൻ വ്യാപാരിയെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 24 വെട്ടുകളേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജയിൻ ആരോഗ്യം വീണ്ടെടുത്ത്. വരുന്നതേയുള്ളൂ. ഈ കേസിലെ പ്രധാന പ്രതി തുറവൂർ സ്വദേശി റൈസൺ വർഗീസ് വിദേശത്തേക്ക് കടന്നിരുന്നു. പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി ജി. സുധാകരൻ , അങ്കമാലി എം എൽ എ റോജി എം ജോൺ , കൊച്ചി മേയർ സൗമിനി ജയിൻ , തുറവുർ പഞ്ചായത്ത് പ്രസിഡന്റ് കെ. വൈ വർഗീസ് എന്നിവർ ഈ പ്രതിയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ബഹറിനിൽ വച്ചെടുത്ത ചിത്രമാണെന്നാണ് ആരോപണം. പ്രമുഖരുമായുള്ള പ്രതിയുടെ ബന്ധം കേസന്വേഷണത്തെ ബാധിക്കുമെന്നാണ് വെട്ടേറ്റ ജയിന്റയും കുടുംബത്തിന്റയും ആശങ്ക. എം എൽ എ റോജി എം ജോൺ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പണം വാങ്ങി കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.
ഒരുമിച്ച് ഫോട്ടെയെടുത്തപ്പോൾ റൈസൺ പ്രതിയാണെന്ന് അറിയില്ലായിരുന്നെന്ന് റോജി എം ജോൺ എംഎൽഎ പ്രതികരിച്ചു, അന്നത്തെ ആക്രമണം ക്വട്ടേഷനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥലത്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.