സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ളവരുടെ ശമ്പള വർധനയ്ക്ക് വ്യവസായ ബന്ധ സമിതിയുടെ അംഗീകാരം. മാനേജ്മെന്റുകളുടെ വിയോജിപ്പോടെയാണ് തീരുമാനത്തിൽ എത്തിയത്. ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പിലാക്കാനാണ് ശുപാർശ.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്ത് ശമ്പളം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് ലേബർ കമ്മിഷ്ണറുടെ സാന്നിധ്യത്തിൽ വ്യവസായ ബന്ധ സമിതി ചേർന്നത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ശമ്പളം നൽകാനാവില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകൾ. നാല് മണിക്കൂർ നീണ്ട ചർച്ചയിൽ ഒത്തുതീർപ്പാകാതെ വന്നതോടെ മാനേജ്മെന്റുകളുടെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ശമ്പള വർധന അംഗീകരിക്കാൻ ലേബർ കമ്മിഷ്ണര്‍ തീരുമാനം എടുത്തു.
ഇതോടെ നിലവിലെ വ്യവസ്ഥ പ്രകാരം നഴ്സുമാർക്ക് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പതിനെണ്ണായിരം മുതൽ മുപ്പത്തി അയ്യായിരം വരെ ശമ്പളം ലഭിക്കും. മറ്റ് ജീവനകാർക്ക് പതിനാറായിരം മുതൽ ഇരുപത്തിഅയ്യായിരം വരെയുമാണ് ശുപാർശ.
അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി സർക്കാരിന് സമിതിയുടെ ശുപാർശ സമർപ്പിച്ചു. ഇത് പരിഗണിച്ച് സർക്കാർ അന്തിമ ജ്ഞാപന മിറക്കുന്നതോടെയാകും ശമ്പള വർധന പ്രാബല്യത്തിൽ വരിക.