സോളർ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാൻ സോളർ കമ്മിഷനെ പ്രേരിപ്പിച്ചത് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ചു നൽകിയ സത്യവാങ്മൂലം. ഫയർഫോഴ്സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മിഷനിൽ സത്യവാങ്മൂലം നൽകിയത്. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിച്ചെന്ന് അതിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്റെ വിസ്താര വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു ഹേമചന്ദ്രൻ നൽകിയ മറുപടി കമ്മിഷൻ മുഖവിലയ്ക്കെടുത്തില്ലെന്നു കമ്മിഷന്റെ നിഗമനം എന്ന പേരിൽ സർക്കാർ പുറത്തുവിട്ട കുറിപ്പിലും പ്രകടമാണ്. ഉമ്മൻചാണ്ടിയെ കേസിൽനിന്നു രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കുൽസിത ശ്രമം നടത്തിയെന്നു കമ്മിഷൻ കണ്ടെത്തിയതായാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രക്കുറിപ്പിൽ പറഞ്ഞത്.
സത്യവാങ്മൂലത്തിൽ പറഞ്ഞത്:
വിചാരണയിലിരിക്കുന്ന ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു ജുഡീഷ്യൽ കോടതിയിൽ മാത്രമാണ്, എൻക്വയറി കമ്മിഷനിൽ അല്ല. അതു കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ പെടാത്തതാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സോളർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളുമാണു കമ്മിഷന്റെ അന്വേഷണ വിഷയം. അതിൽ കമ്മിഷനെ സഹായിക്കാനാണു താനും അന്വേഷണ ഉദ്യോഗസ്ഥരും തെളിവ് നൽകാൻ പലതവണ ഹാജരായത്. എന്നാൽ, അതിനപ്പുറം ക്രിമിനൽ കേസുകളുടെ വിചാരണയാണു കമ്മിഷനിൽ നടക്കുന്നത്.
പല സാക്ഷികളും പൊലീസ് മൊഴി രേഖപ്പെടുത്തി രണ്ടും മൂന്നും വർഷം കഴിഞ്ഞാണു കമ്മിഷനിൽ മൊഴി നൽകാൻ എത്തിയത്. ചിലപ്പോൾ മൊഴികളിൽ വ്യത്യാസമുണ്ടാകാം. അപ്പോൾ, പൊലീസ് പണ്ടു രേഖപ്പെടുത്തിയ മൊഴി തെറ്റ്, കമ്മിഷൻ ഇപ്പോൾ രേഖപ്പെടുത്തിയതു ശരി എന്ന മുൻവിധിയോടെ അതിനു വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്ന അവസ്ഥ കമ്മിഷനിൽ ഉണ്ടായി. ക്രിമിനൽ കേസിൽ എങ്ങനെ അന്വേഷണം നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യമാണെന്ന അടിസ്ഥാന തത്വത്തിന്റെ അന്തസത്തയിൽനിന്നു കമ്മിഷൻ പലപ്പോഴും വ്യതിചലിച്ചു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണത്തെക്കുറിച്ചു തെളിവ് ശേഖരിക്കുന്നതിനപ്പുറം കേസന്വേഷണത്തെയും പൊലീസിനെയും ബോധപൂർവം കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രാധാന്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. കമ്മിഷനിൽ സലിം രാജ് വ്യത്യസ്ത മൊഴികൾ നൽകിയിട്ടും അതിന്റെ കാരണം പോലും ചോദിച്ചില്ല. വിവിധ കോടതികളിൽ വിചാരണയുടെ വിവിധ ഘട്ടത്തിലിരിക്കുന്ന കേസുകളുടെ അന്വേഷണത്തെക്കുറിച്ചു കമ്മിഷൻ പരാമർശിക്കുന്നതു ഗുരുതര ഭരണഘടനാ വിഷയമെന്നതിനപ്പുറം നീതിനിഷേധം കൂടിയാണ്–സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തം 33 കേസുകളുടെ അന്വേഷണം മാത്രം
സോളർ പ്രത്യേക അന്വേഷണസംഘത്തിന്റെ ഉത്തരവാദിത്തം 33 ക്രിമിനൽ കേസുകളുടെ അന്വേഷണം മാത്രമായിരുന്നുവെന്ന് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രൻ. ജനുവരിയിൽ സോളർ കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ ചുമതലപ്പെടുത്തിയ കാര്യങ്ങളാണു പ്രത്യേക സംഘം അന്വേഷിച്ചത്. ഈ കേസുകൾക്കപ്പുറം എന്തെങ്കിലും അന്വേഷിക്കണമെന്നുണ്ടായിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിലൂടെ അക്കാര്യം അറിയിക്കുമായിരുന്നുവെന്നും അതിൽ പറയുന്നു.
2013 ജൂണിലാണു പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സർക്കാരിനും ഡിജിപിക്കും റിപ്പോർട്ട് നൽകി. സരിതാ നായരും മുഖ്യമന്ത്രിയുടെ ഗൺമാനായ സലിം രാജുമായുള്ള അശ്ലീല സംഭാഷണത്തെക്കുറിച്ചായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ സലിം രാജിനെ സസ്പെൻഡ് ചെയ്തതും ജിക്കുമോൻ ജേക്കബ്ബിനെ പഴ്സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കിയതും.
ഇവരുടെയെല്ലാം മൊബൈൽ ഫോൺ വിളിയുടെ വിശദാംശം ഇന്റലിജൻസിൽനിന്നു ശേഖരിച്ച ശേഷമാണു റിപ്പോർട്ട് നൽകിയത്. ആറു മാസം കൊണ്ട് 33 കേസിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. രണ്ടു കേസിൽ സരിതാ നായരെ ശിക്ഷിച്ചു. രണ്ടു വർഷം തടവും പിഴയുമായിരുന്നു ശിക്ഷ. മറ്റു കേസുകളുടെ വിചാരണ വിവിധ ഘട്ടങ്ങളിലാണ്. ശിക്ഷ വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിക്കുകയും ചെയ്തിരുന്നു.