സോളർ കമ്മിഷനു വേണ്ടി സർക്കാർ ഖജനാവിൽനിന്നു ചെലവിട്ടത് ഏഴു കോടിയിലേറെ രൂപ. സരിത എസ്. നായരുടെ സോളാർ തട്ടിപ്പിനു വിധേയരായവരുടെ പരാതികളിൽ തട്ടിപ്പിന്റെ തുക 6.75 കോടി രൂപ. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ജുഡീഷ്യൽ അന്വേഷണമാണു നാലു വർഷം കൊണ്ടു കമ്മിഷൻ നടത്തിയത്. ഉമ്മൻചാണ്ടി അടക്കം 214 സാക്ഷികളെ വിസ്തരിച്ചു. കമ്മിഷനിലെ ജീവനക്കാരുടെ ശമ്പളം, യാത്രപ്പടി തുടങ്ങിയ ഇനങ്ങളിലാണു സർക്കാർ ഏഴു കോടിയിലേറെ ചെലവഴിച്ചത്.
ഇതിനു പുറമെ കൊച്ചിയിൽ കമ്മിഷനു മൊഴി കൊടുക്കാൻ പോയ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും യാത്രാപ്പടിയും ദിനബത്തയുമെല്ലാം ചേർത്താൽ ചെലവ് ഇരട്ടിയാകും. പലരും നാലും അഞ്ചും പ്രാവശ്യമാണു കമ്മിഷനു മുൻപിൽ ഹാജരായത്.
2013 ഒക്ടോബറിൽ നിയമിച്ച കമ്മിഷന്റെ കാലാവധി എട്ടു തവണ സർക്കാർ നീട്ടി. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശിവരാജൻ, പിന്നാക്ക സമുദായ കമ്മിഷന്റെ അധ്യക്ഷനായിരുന്നതിനാൽ അദ്ദേഹത്തിന് ആ കമ്മിഷന്റെ ചെയർമാൻ എന്ന നിലയിൽ ശമ്പളവും വാഹനവുമെല്ലാം ഉണ്ട്. സോളർ കമ്മിഷനു വേണ്ടി അദ്ദേഹത്തിനു ശമ്പളവും വാഹനവും നൽകേണ്ടി വന്നില്ല.