കേരള ഫീഡ്സ് കാലീത്തീറ്റയ്ക്ക് വിലകൂട്ടരുതെന്ന മന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ പുതിയ രണ്ട് ബ്രാന്‍ഡുകള്‍ കൂടിയ വിലയ്ക്ക് പുറത്തിറക്കി വിലകുറഞ്ഞവ പിന്‍വലിച്ചു. ഗുണനിലവാരമില്ലെന്ന കാരണത്താൽ പുതിയ കാലിത്തീറ്റ വാങ്ങാന്‍ ആളില്ലാതായി. കോഴിക്കോട് തിരുവങ്ങൂർ ഫാക്ടറിയില്‍ ആടിന്റെ തീറ്റ ഉല്‍പാദന പ്ലാന്റിനായി കേന്ദ്രം നല്‍കിയ 5 കോടി രൂപ പദ്ധതി നടപ്പാക്കാതെ മുക്കിയെന്നും ആക്ഷേപമുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് ഉല്‍സവാന്തരീക്ഷത്തില്‍ മിടുക്കി, നിറവ് ബ്രാന്‍ഡ് കാലിത്തീറ്റകള്‍ കേരള ഫീഡ്സ് പുറത്തിറക്കി. മികച്ച വിൽപനയുണ്ടായിരുന്ന റിച്ചിനും എലൈറ്റിനെക്കാളും നൂറ്റി ഇരുപത് രൂപ വരെ വിലക്കൂടുതൽ. ഒരുമാസത്തിനുള്ളിൽ റിച്ചും എലൈറ്റും പിൻവലിച്ച് പുതിയത് മാത്രം നിലനിർത്തി. ഗുണനിലവാരമില്ലെന്ന് മനസിലാക്കിയതോടെ ക്ഷീരകർഷകർ മിടുക്കിയും നിറവും വാങ്ങാൻ മടിച്ചു. ആറ് മാസത്തിനുള്ളിൽ മിടുക്കിയൊഴികെ കേരള ഫീഡ്സിന്റെ കാലിത്തീറ്റ പുർണമായും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. തീറ്റ ഉൽപാദനച്ചേരുവകൾ കെട്ടിക്കിടന്ന് നശിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാളില്ല. നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ വാങ്ങി ശേഖരിക്കുന്നതിലൂടെ കോടികളുടെ കമ്മിഷന്‍ ലക്ഷ്യമെന്നാണ് പരാതി.
തിരുവങ്ങൂര്‍ ഫാക്ടറിയില്‍ ആട് തീറ്റ ഉല്‍പാദനപ്ലാന്റിനായി കൃഷിവികാസന യോജനപ്രകാരം കേന്ദ്രം അഞ്ച് കോടി അനുവദിച്ചു. രണ്ട് വർഷമായിട്ടും പ്ലാന്റ് നിർമിച്ചില്ലെന്ന് മാത്രമല്ല അഞ്ച് കോടി എവിടെയെന്ന് രേഖകളിലില്ല. ആറ് തവണ കേന്ദ്രം വിശദീകരണം തേടിയെങ്കിലും കേരള ഫീഡ്സ് അധികൃതർ ഒന്നിനും മറുപടി നൽകിയില്ല. ഇതേ ഫാക്ടറിയിലെ യന്ത്രങ്ങൾ ആറ് മണിക്കൂറിലധികം പ്രവർത്തിപ്പിച്ചാൽ തകരാറിലാകുന്നത് പുത്തൻ ഉപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള സംശയത്തിനും ഇടയാക്കിയിട്ടുണ്ട്.