കൊല്ലം പത്തനാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ദളിത് സാമൂഹ്യപ്രവർത്തകനെ ജയിലടച്ച കേസിൽ പൊലീസിനെതിരേ മകളുടെ വെളിപ്പെടുത്തൽ. പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും അച്ഛനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബവഴക്ക് തീർക്കൻ നൽകിയ പരാതി പൊലീസ് പീഡനക്കേസാക്കി മാറ്റുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നാംതീയതിയാണ് ദളിത് പ്രവര്‍ത്തകന്‍ പാതിരിക്കൽ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രന്‍ ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതി അന്വേഷിച്ച പൊലീസ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയും പിന്നീട് കോടതിയിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. എന്നാൽ കേസ് കെട്ടിച്ചമത്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത് ഇരയുടെ സ്ഥാനത്ത് നിൽക്കുന്ന മകൾ തന്നെയാണ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് കോടതിയിൽ രഹസ്യമൊഴി നൽകിച്ചതെന്നു അച്ഛൻ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും മകൾ പറഞ്ഞു.
പൊലീസ് പറയുന്നപോലേ കോടതിയിൽ പറഞ്ഞില്ലെങ്കിൽ അച്ഛനെ പുറത്തുവിടില്ലെന്നായിരുന്നു ഭീഷണി.പൊലീസിനോടുള്ള പേടി കാരണം കോടതിയിൽ സത്യങ്ങൾ ഒന്നും പറയാനായില്ലെന്നും പെൺകുട്ടി പറഞ്ഞു. പൊലീസിന്റെ ദളിത് പീഡനങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തിയാണ് രാജേന്ദ്രൻ. ഇതിന്റെ വൈരാഗ്യമാണ കേസിൽ കുടുക്കാൻ ഇടയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു.