മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാർത്താണ്ഡം കായല്‍ ഭൂമി ഇടപാടില്‍ നിയമക്കുരുക്ക് മുറുക്കി ആലപ്പുഴ ജില്ലാഭരണകൂടം. നിലം നികത്തിയതില്‍ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കലക്ടർ നിയമോപദേശം തേടി. മാർത്താണ്ഡം കായൽ നിലം നികത്തൽ സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്നാണ് സൂചന.
പാരിസ്ഥിതിക പ്രാധാന്യമുള്ള റാംസാർ മേഖലയിലാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാർത്താണ്ഡം കായല്‍. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പടെ മണ്ണിട്ടുനികത്തിയെന്നാണ് ആരോപണം. ആരോപണവിധേയമായ സ്ഥലം കലടകര്‍ സന്ദര്‍ശിച്ചിരുന്നു. റവന്യൂ നിയമങ്ങൾക്കപ്പുറം പരിസ്ഥിതി നിയമങ്ങൾ കൂടി ബാധകമാക്കാനാണ് നീക്കം. റവന്യൂ രേഖയായ ബിടിആർ അനുസരിച്ച് മാർത്താണ്ഡത്ത് കരഭൂമിയിലാണ് മണ്ണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് നിലം നികത്തൽ നിയമം ബാധകല്ലെന്നാണ് മന്ത്രി തോമസ് ചാണ്ടിയുടെ വാദം. എന്നാല്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ബിടിആർ രേഖ പരിഗണിക്കേണ്ടെന്നും ഭൂമിയുടെ തൽസ്ഥിതി പരിശോധിച്ച് നടപടിയെടുക്കാമെന്നും സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തിൽ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നീക്കം. മന്ത്രിയുടെ നിയന്ത്രണത്തിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡത്ത് അഞ്ചു സെന്റു വീതമുള്ള 64 പ്ലോട്ടുകളാണ് നികത്തിയത്. ഇതിന് ഇടയിലുള്ള ഒന്നരമീറ്റർ സർക്കാർ റോഡും നികത്തിയെന്നാണ് ആരോപണം.