ആസൂത്രണമില്ലാത്ത വനവൽക്കരണമാണ് മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ നമ്മുടെ നാട്ടിൽ വേരുറപ്പിക്കാൻ കാരണം. ട്രോപ്പിക്കൽ അമേരിക്കയിൽ വളരുന്ന മഞ്ഞക്കൊന്നയെ വയനാട്ടിലെത്തിച്ചത് സോഷ്യൽ ഫോറസ്ട്രിയാണ്. എന്നാൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇത് നിഷേധിക്കുന്നു. എങ്ങനെ എത്തി എന്നതിന് അധികൃതർക്ക് ഉത്തരവുമില്ല.
വയനാടിന്റെ ചില പ്രധാന റോഡുകളുടെ വശങ്ങളിൽ മഞ്ഞക്കൊന്ന വരിവരിയായി പടുമരങ്ങളായതു കാണാം. ഇതു തന്നെയാണ് വെച്ചുപിടിപ്പിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ട്രോപ്പിക്കൽ അമേരിക്കൻ സ്വദേശിയായ സെന്ന സ്പെക്ടിബിലിസ് എന്ന മഞ്ഞക്കൊന്ന എങ്ങനെ നമ്മുടെ നാട്ടിലെത്തി എന്ന ചോദ്യം ഉയരുന്നു. പരീക്ഷണങ്ങൾക്കായി ബോട്ടണിക്കൽ ഗാർഡൻസിൽ എത്തിപ്പെടുകയായിരുന്നു എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കണിക്കൊന്നയുടെ വിത്ത് പോലെ തന്നെയാണ് ഇതിന്റെ വിത്തും.
സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി ഒരു പഠനവും നടത്താതെ റോഡരുകുകളിലാണ് ആദ്യം വെച്ചുപിടിപ്പിച്ചത്. നല്ലപൂക്കൾ കണ്ടപ്പോൾ അലങ്കാര മരമാക്കി സംരക്ഷിച്ചു. പിന്നീടാണ് അപകടം മനസിലായത്. ഒരു മരം ശരാശരി അയ്യായിരം വിത്തുകളാണ് വർഷം ഉൽപാദിപ്പിക്കുന്നത്. മുളയ്ക്കാത്ത വിത്തുകൾ വർഷങ്ങളോളം മണ്ണിൽകിടക്കും.
ഇലയിലും തൊലിയിലും ഉള്ള ചില രാസപദാർത്ഥങ്ങൾ മണ്ണിന്റെ ഘടനമാറ്റി മറ്റ് സസ്യങ്ങൾക്ക് വളരാനുള്ള സാഹചര്യം തടയുന്നു. അല്ലലോപതിക് ഇഫക്ട് എന്നാണ് ഇതിന്റെ പേരെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ടിലെ ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യ ഇടപെടലുകളിലൂടെ നശിച്ചു പോയ സ്വാഭാവിക മരങ്ങളെ തിരിച്ചു കൊണ്ടുവരുകയാണ് വേണ്ടതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മഞ്ഞക്കൊന്ന തങ്ങളുടെ നഴ്സറിയിൽ ഉൽപാദിപ്പിട്ടില്ലെന്നാണ് സോഷ്യൽ ഫോറസ്ട്രി വാദം.