ഹാദിയ കേസിൽ സംസ്ഥാന വനിത കമ്മിഷന്‍ ഇടപെടുന്നു. ഹാദിയായെയും മാതാപിതാക്കളെയും സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കാനുള്ള അനുവാദം തേടി സുപ്രീംകോടതിയെ സമീപിക്കും. ഹാദിയ അവകാശ ലംഘനം നേരിടുന്നൂവെന്ന പരാതി വ്യാപകമായതിനാലാണ് തീരുമാനമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരം മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ഹാദിയായെ നേരിൽ കണ്ട് കാര്യങ്ങൾ അന്വേഷിക്കാനാണ് വനിത കമ്മീഷന്റെ തീരുമാനം. ഹാദിയായുടെയും മാതാപിതാക്കളുടെയും അഭിപ്രായം അറിഞ്ഞ് അന്വേഷണ റിപ്പോർട്ട് തയാറാക്കാനുള്ള അനുവാദം തേടി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപേക്ഷ നൽകും. ഹാദിയ വീട്ടുതടങ്കലിലാണെന്നും അവകാശലംഘനം നേരിടുന്നൂവെന്നും കാട്ടി വിവിധ വനിത സംഘടനകളും സാമൂഹിക പ്രവർത്തകരും പരാതി നൽകിയിരുന്നു. ഇവ പരിഗണിക്കുന്നതിനൊപ്പം സ്ത്രീപക്ഷ കേസുകളിൽ ഇടപെടേണ്ടത് കമ്മീഷന്റെ ദൗത്യമാണെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനമെന്ന് കമ്മീഷൻ അറിയിച്ചു.
മാതാപിതാക്കൾക്കൊപ്പം വിട്ടതിനും വിവാഹം അസാധുവാക്കിയതിനുമെതിരായ പരാതി സുപ്രീംകോടതി പരിഗണിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലടക്കമുള്ളവരുമായി നിയമോപദേശം തേടിയ ശേഷമാണ് കമ്മീഷന്റെ തീരുമാനം. വൈക്കം സ്വദേശിയായ അഖില മതംമാറി ഹാദിയാതിനെ ചൊല്ലിയുള്ള വിവാദവും കേസും മാസങ്ങളായെങ്കിലും ആദ്യമായാണ് സർക്കാർ ഏജൻസിയുടെ ഇടപെടലുണ്ടാവുന്നത്.