ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി. സദാശിവം മറ്റുമന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിച്ചു. ഗാർഡ്ഒാഫ് ഹോണർ സ്വീകരിച്ച ശേഷം ഷാർജ ഭരണാധികാരി കോവളം ബീച്ചിലെ ഹോട്ടലിലേക്ക് തിരിച്ചു. ഈ മാസം 28നാണ് അദ്ദേഹം തിരികെ മടങ്ങുക.
തിങ്കളാഴ്ച മുഖ്യമന്ത്രി, ഗവർണർ, ഉന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്നു തന്നെ വൈകിട്ട്, കേരളത്തിൽ നിന്നുള്ള യുഎഇയിലെ ഉന്നത ബിസിനസുകാരുമായും ഷെയ്ഖ് സുൽത്താൻ ചർച്ച നടത്തും. ചൊവ്വാഴ്ച, കാലിക്കറ്റ് യുണിവേഴ്സിറ്റി നൽകുന്ന ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഇതുകൂടതെ മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ സന്ദർശിച്ചപ്പോൾ ഷെയ്ഖ് സുൽത്താനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനം.
ഷെയ്ഖ് സുൽത്താൻ കേരളത്തിലെത്തുമ്പോൾ ഇരുനാടുകളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊട്ടിയുറപ്പിക്കൽ കൂടിയാകുമിത്. ഇന്ത്യയും ഷാർജയുമായുള്ള സുദൃഢ ബന്ധത്തിൽ കേരളത്തിനുള്ളതു മുഖ്യസ്ഥാനം. ഇന്ത്യയിലെ നിധികൾ തേടി പടിഞ്ഞാറുനിന്നു കടലുകൾ താണ്ടി കച്ചവടക്കാരും നാവികരും എത്തുന്നതിനു നൂറ്റാണ്ടുകൾ മുൻപേ കേരളവും ഷാർജ അടങ്ങുന്ന അറബിനാടും വാണിജ്യപരമായും സാംസ്കാരികപരമായും കൈകോർത്തിരുന്നു. ഷാർജയിലേക്കു മലയാളികളെ സ്വാഗതം ചെയ്യുന്നതിൽ മുന്നിൽനിൽക്കുന്ന ഭരണാധികാരി കേരളം സന്ദർശിക്കുമ്പോൾ സൗഹൃദത്തിന്റെ പ്രകാശമാണു പരക്കുന്നത്.