പറവൂർ ∙ കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലൂടെ നടക്കണം. തുടർന്ന് ഒരു തോട്ടിൽ ഇറങ്ങി തോടിനു കുറുകെയുള്ള സ്ലാബിനടിയിലൂടെ കുനിഞ്ഞു കടക്കണം. എന്നാലേ ലീലയുടെ വീട്ടിലെത്തൂ.
അറുപത്തിയേഴുകാരിയായ മേക്കാട്ട്‌പാടം ലീല ഈ ദുരിതപാത താണ്ടിയാണ് എന്നും സ്വന്തം വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത്. നഗരസഭ 12–ാം വാർഡിൽ പള്ളിത്താഴത്താണ് ഇവരുടെ താമസം. ഏറെനാളായി ഒറ്റയ്ക്കാണ്. 55 വർഷമായി ഇതേ സ്ഥലത്താണു താമസിക്കുന്നതെങ്കിലും സ്വന്തമായി വഴിയില്ലാത്തതിനാലാണു ദുരിതയാത്ര ചെയ്യേണ്ടിവരുന്നത്.
പള്ളിത്താഴം കോൺവന്റ് റോഡരികിലുള്ള പൈപ്പിന്റെ സമീപത്തുകൂടെ ഇറങ്ങി കാടുപിടിച്ച പറമ്പുകൾ താണ്ടിയുള്ള സഞ്ചാരം ഭയാനകമാണ്. നഗരസഭയുടെ ഡംപിങ് യാർഡിലെ ജീവനക്കാരിയാണിവർ. രാത്രിയിൽ വെളിച്ചം പോലുമില്ലാത്തപ്പോഴും ലീല ഈ വഴിയിലൂടെ നടക്കേണ്ടിവരുന്നു.