ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം രാജ്യാന്തരതലത്തിലേക്ക്. ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിയുടെ വിവരം തേടി വിജിലൻസ് ഇന്റര്‍പോളിന് കത്തയച്ചു.
സിബിഐ വഴിയാണ് കത്തുനല്‍കിയത്.ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇതിനുള്ള കരാറെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ കമ്പനി വാങ്ങിയത് ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിയിൽ നിന്നായിരുന്നു. കമ്പനിയുടെ ഉപകരണങ്ങൾ കൈമാറിയ ഇടപാടിന്റെ പൂർണ വിവരങ്ങൾ ആവശ്യപ്പെട്ടാണ് കത്തയച്ചത്.
ബ്രിട്ടണിലെ കമ്പനിയെക്കുറിച്ചു അന്വേഷിക്കുന്നതിലുള്ള പരിമിതിയാണ് ഇന്റർപോളിന്റെ സഹായം തേടാനുള്ള വിജിലൻസ് നീക്കത്തിനു പിന്നിൽ. സിബിഐ ജോയിന്റ് ഡയറക്ടർക്കാണ് കത്ത് കൈമാറിയത്.
അഴിമതിയുടെ വ്യാപ്തി കണ്ടെത്തിയാലെ അതിൽ പങ്കാളികളായ രാഷ്ട്രീയക്കാരുടേയും വിവരങ്ങൾ കൃത്യമായി ലഭിക്കൂ എന്നാണ് വിജിലൻസ് നിലപാട്. ടൈറ്റാനിയം മുൻ എം.ഡിയടക്കം ആറു പേരാണ് നിലവിൽ പ്രതികൾ.മുൻ മന്ത്രി കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ മൊഴിയും പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതിയിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നായിരുന്നു രാമചന്ദ്രൻമാസ്റ്ററുടെ ആരോപണം