സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മിക്കയിടങ്ങളിലും മഴക്കെടുതി തുടരുന്നു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇടുക്കി ജില്ലയുടെ പലഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മഴക്കെടുതി നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും പ്രയത്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.
ഇടുക്കിയിൽ കന്നത്തനാശം വിതച്ച മഴയ്ക്ക് നേരിയ ശമനം വന്നുവെങ്കിലും ജില്ലയുടെ ഭൂരിഭാഗം മേഖലകളും മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്. ദേശീയ പാത വഴി മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇതോടെ മൂന്നാർ പൂര്‍ണായും ഒറ്റപ്പെട്ടനിലയിലാണ്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ഒാടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് ആനയിറങ്കൽ പന്തരിക്കളം സ്വദേശി മനുവിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെള്ളക്കെട്ട് മാറിയിട്ടില്ല. വൈറ്റില തൃപ്പുണിത്തുറ റൂട്ടില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വെറ്റില പവര്‍ഹൗസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് വന്‍മരം റോഡിലേക്ക് കടപുഴകിയത്. ഫോര്‍ട്ട്കൊച്ചിയിലെ പുരാതന ദേവാലയമായ സെന്റ് ഫ്രാന്‍സിസ് പള്ളിയ്ക്കുള്ളിലും വെള്ളം കയറി. മഴക്കെടുതി നേരിടാന്‍ കൂട്ടായ പ്രവര്‌ത്തനമാണ് ആവശ്യമെന്ന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ശിവക്ഷേത്രം പൂര്‍ണമായും വെളളത്തിനടിയിലായി. ഇതിനു മുമ്പ് 2013ലാണ് ക്ഷേത്രം വെളളത്തിനടിയിലാവും വിധം പെരിയാറിലെ ജലനിരപ്പുയര്‍ന്നത്. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ പുലര്‍ച്ചെ സംഘടിപ്പിച്ചു. നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് വൈദ്യുതോൽപാദനം മുടങ്ങി.താമരശേരി ചുരം വഴി വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.