അൽഫോൻസ് കണ്ണന്താനത്തെ ഏറ്റെടുത്ത് സംസ്ഥാന ബി.ജെ.പി. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് വൻസ്വീകരണമൊരുക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാവേളയിൽ ബിജെപി ഉചിതമായി പ്രതികരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഞായറാഴ്ച രാവിലെ 9.30 ന് നെടുമ്പാശേരി വിമാനത്താളത്തിലെത്തുന്ന കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് മൂവാറ്റുപുഴയിൽ സ്വീകരണയോഗം. അവിടെ നിന്ന് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക്. ഉച്ചയക്ക് 1.30 ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യന്ന റോഡ് ഷോ നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലൂടെയും കടന്നു പോകും. മണിമലയിൽ കണ്ണന്താനത്തിന്‍റെ വീടിനടുത്താണ് സമാപനം. കുമ്മനരാജശേഖരനാണ് സ്വീകരണയോഗത്തിന്റെ ഉദ്ഘാടകൻ.
തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകി ട്ട്തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 15 നാണ് കാഞ്ഞിരപ്പള്ളിയിൽ പൗരസ്വീകരണം. അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കലിന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കുമ്മനം ഉദ്ഘാടനം ചെയ്യും. മന്ത്രി എംഎം മണി, ആന്‍റോ ആന്‍റണി എംപി, എം.എൽ.എ മാരായ പി ജെ ജോസഫ് , എൻ ജയരാജ് , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 16 നാണ് തിരുവനന്തപുരത്തെ സ്വീകരണം. അന്ന് വൈകിട്ട് അദ്ദേഹം ഡൽഹിക്ക് മടങ്ങും.