അദ്ഭുതങ്ങളായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ വിനോദം. പത്താംക്ലാസ് പരീക്ഷയിൽ ജയിക്കാൻ 210 വേണ്ട സ്ഥാനത്ത് 252 മാർക്ക് വാങ്ങിയ വിദ്യാർഥി 1979 ല ഐഎഎസ് എട്ടാം റാങ്കുകാരനായതോടെ അതിനു തുടക്കമായി. ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റിയിൽ ലാൻഡ് കമ്മിഷനറായപ്പോൾ വലിയ അദ്ഭുതങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നു ഭൂമാഫിയ കരുതി. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വയമൊരു ബുൾഡോസറായി കണ്ണന്താനം മാറി. ഇടിച്ചു നിരത്തി സർക്കാരിലേക്കു തിരിച്ചുനൽകി ആസ്‌തി മൂല്യം 15,000 കോടി. 1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ യങ്ങ് ഗ്ലോബൽ ലീഡർമാരായി തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ രണ്ട് ഇന്ത്യക്കാരേ ഉണ്ടായിരുന്നുളളൂ– ഒരാൾ അൽഫോൻസ് ആയിരുന്നു. (മറ്റൊരാൾ മുകേഷ് അംബാനി).
കോട്ടയം മണിമല സ്വദേശിയായ അൽഫോൻസ് കണ്ണന്താനം സ്വന്തം ജില്ലയുടെ കലക്ടറായി വന്നു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരമാക്കിയതടെ ഒരു കാര്യം മനസ്സിലായി. അദ്ഭുതങ്ങൾ യാദൃശ്ചികങ്ങളായിരുന്നില്ല. അവ കഠിനാധ്വനത്തിന്റെ കൈനീട്ടങ്ങളായിരുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞു: പത്താംക്ലാസിലെ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. മണിമലയാറിന്റെ കരയിലിരുന്ന് എന്നെക്കുറിച്ച് ചിന്തിച്ചു. ഞാൻ ജനിച്ചത് മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണെന്നു സ്വയം വിശ്വസിച്ചു. 25 പേജ് ഇംഗ്ളിഷ് ഡിക്‌ഷണറി പഠിച്ചു തുടക്കമിട്ടു. ആദ്യപ്രസംഗത്തിൽ സഹപാഠികളുടെ ചെരിപ്പേറു കിട്ടി. തളർന്നില്ല. അന്തർസർവകലാശാല യുവജനോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ തുടർച്ചയായി മൂന്നു പ്രാവശ്യം ഒന്നാമനായി. ഇന്നോളം ആരും തിരുത്തിയിട്ടില്ല ആ റെക്കോർഡ്.
വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കേരള മിൽക്ക് ഫെഡറേഷൻ എംഡി, ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മിഷണർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഹയർ എജ്യൂക്കേഷൻ സെക്രട്ടറി, എൻട്രൻസ് എക്‌സാമിനേഷൻ കമ്മിഷണർ എന്നിങ്ങനെ ഉദ്യോഗസ്ഥാനങ്ങൾ മാറിമാറി വന്നു. അദ്ഭുതങ്ങൾക്കു ജീവിതത്തിൽ സാധ്യത കുറയുന്നുവെന്നു കണ്ടപ്പോൾ ഉദ്യോഗം രാജിവച്ചു രാഷ്ട്രീയത്തലേക്കിറങ്ങി.
2006 ലെ തിരഞ്ഞെടുപ്പിൽ പുതിയ ചിത്രം തെളിഞ്ഞു. കെ.ജെ. അൽഫോൺസ്. കാഞ്ഞിരപ്പള്ളിയിൽ സിപിഎം. സ്വതന്ത്ര സ്ഥാനാർഥി. 52ാം വയസ്സിൽ അങ്ങനെ കന്നിയങ്കത്തിൽ ജയം. 2011 പിന്നെയും കണ്ണന്താനം അദ്ഭുതപ്പെടുത്തി ബിജെപിയിൽ ചേർന്നു. ഇപ്പോൾ ദേശീയ നിർവാഹസമിതി അംഗം. ചണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും രാഷ്ട്രീയ എതിർപ്പിനെത്തുടർന്നു മരവിച്ചതു ക്ഷീണമായിരുന്നു. ക്ഷീണങ്ങളിൽ നിന്ന് അദ്ഭുതമുണ്ടാക്കുന്നതാണു കണ്ണന്താനത്തിന്റെ ശീലമെന്ന് എതിർത്തവർക്ക് അറിയില്ലല്ലോ. കണ്ണന്താനം പറഞ്ഞു: എന്നെ മണ്ടനാണെന്നു വിളിച്ചവരോടുള്ള മധുരമായ പ്രതികാരമായിരുന്നു എന്റെ വിജയങ്ങൾ. 64 ാം വയസ്സിലും അദ്ദേഹത്തിന്റെ പ്രതികാരം തുടർന്നു കൊണ്ടേയിരിക്കുന്നു.