മെഡിക്കൽ പ്രവേശനം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോളും നാനൂറിലേറെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ഒഴിവുള്ളതിന്റെ പകുതി സീറ്റുകളിൽ പോലും പ്രവേശനം പൂർത്തിയായില്ല. ബാങ്ക് ഗാരന്റി നൽകുന്നതിലെ അവ്യക്തതയാണ് പ്രവേശനം നേടുന്നതിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നത്.
23 സ്വാശ്രയ കോളജിലെ 690 സീറ്റുകളിലെക്കായിരുന്നു സ്പോട് അഡ്മിഷൻ. ഇന്ന് രാത്രിയോടെ പ്രവേശന നടപടികൾ പൂർത്തിയാകെണ്ടതാണ്. എന്നാൽ വൈകിട്ട് 5 മണി കഴിയുമ്പോൾ പ്രവേശനം നടന്നത് 270 സീറ്റിൽ മാത്രം . സംവരണങ്ങളിലടക്കം നാനൂറിലേറെ സീറ്റുകളിൽ പ്രവേശനം നടന്നിട്ടില്ല. ഉയർന്ന ബാങ്ക് ഗാരൻറി നൽകാനാവാത്തതാണ് പലരെയും പ്രവേശനം നേടാൻ വിലക്കുന്നത്.
ബാങ്ക് ഗാരന്റിക്ക് സർക്കാർ ഉറപ്പ് നൽകുമെന്ന് പറഞ്ഞങ്കിലും അഡ്മിഷൻ സമയത്ത് തന്നെ പല മാനേജ്മെൻറുകളും മുഴുവൻ തുകയും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ സർക്കാർ ഉറപ്പ് പ്രവേശന സമയത്ത് വേണ്ട രീതിയിൽ ഗുണകരമായില്ലന്ന് വിമർശനം ഉയരുന്നുണ്ട്. പ്രവേശന സമയം പൂർത്തിയായ ശേഷവും സീറ്റുകൾ ഒഴിഞ്ഞ് കിടന്നാൽ തുടർ നടപടി എന്താണന്ന കാര്യത്തിലും അവ്യക്തതയുണ്ട്.