സ്വാശ്രയ മെഡിക്കൽ വിദ്യാർഥികളുടെ ബാങ്ക് ഗാരന്റി പ്രശ്നത്തിൽ സർക്കാർ ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് താൽക്കാലികം. ഒത്തുതീർപ്പിനോട് ബാങ്കുകളുടെ കേന്ദ്രഓഫീസുകൾ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. ഇതേസമയം അഞ്ചുവർഷം കൊണ്ട് 65 ലക്ഷം രൂപ എന്ന വൻതുക ഫീസ് നിർണയസമിതി കുറച്ചില്ലെങ്കില്‍ സാധാരണക്കാരായ വിദ്യാർഥികൾ പടിക്കുപുറത്താകുമെന്ന് ഉറപ്പാണ്.
ബാങ്കേഴ്സ് സമിതിയിൽ അംഗങ്ങളായ ബാങ്കുകളുമായി പൊതുതാൽപര്യം മുൻനിർത്തിയുള്ള ധാരണയാണ് ഇന്നലെ സർക്കാർ രൂപീകരിച്ചത്. ബാങ്ക് ഗാരന്റി സംബന്ധിച്ചുള്ള വ്യവസ്ഥകളിലെ മാറ്റം ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിക്കണം. മിക്ക ബാങ്കുകളും ധാരണയുടെ വിശദാംശങ്ങൾ കേന്ദ്ര ഓഫിസിൽ അറിയിച്ചു. എന്നാൽ ഫീസ് നിർണയസമിതി സുപ്രീംകോടതി വിധിച്ച പതിനൊന്നു ലക്ഷം രൂപയിൽ നിന്ന് ഏറെ താഴാത്ത ഫീസ് തന്നെ നിശ്ചയിച്ചാൽ വിദ്യാർഥികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ഫീസ് നിശ്ചയിക്കപ്പെട്ടാൽ അധികം വരുന്നതുക ഗാരന്റി കാലാവധിയായ ആറുമാസത്തിനകം വിദ്യാർഥി കോളജിൽ അടയ്ക്കേണ്ടി വരും. മിക്ക വിദ്യാർഥികള്‍ക്കും വിദ്യാഭ്യാസ വായ്പ മാത്രമാണ് ആശ്രയം. ഫീസ് അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ സർക്കാരിന് മാത്രം ബാധ്യത വരുന്ന തരത്തിലല്ല നിലവിലെ ധാരണ. ബാങ്ക് ഗാരന്റിക്ക് ജാമ്യം നിൽക്കുന്ന മൂന്നാം കക്ഷിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടാകും. ജാമ്യം നിൽക്കുന്ന രക്ഷിതാക്കൾക്ക് ആശങ്കയൊഴിയുന്നില്ലെന്ന് സാരം.