സ്വാശ്രയ മെഡിക്കൽ കോളജുകളിലെ അന്തിമ ഫീസ് ഒക്ടോബറിൽ തീരുമാനിക്കും. ഫീസ് നിർണ്ണയ സമിതിക്ക് മുന്നിൽ രേഖകൾ ഹാജരാക്കാൻ കോളജുകൾക്ക് സെപ്റ്റംബർ 17 വരെ സമയം അനുവദിച്ചു. അതേസമയം ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് സർക്കാർ നാളെ ബാങ്കുകളുമായി ചർച്ച നടത്തും.
സെപ്റ്റംബർ 17 വരെ കോളജുകൾക്ക് വരവ് , ചെലവ് കണക്കുകളും പ്രതീക്ഷിക്കുന്നഫീസിന്റെ വിശദാംശങ്ങളും സമർപ്പിക്കാം. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ ഇത് വിലയിരുത്തും. ഒക്ടോബറിൽ അന്തിമ ഫീസ് നിർണ്ണയിച്ച് സുപ്രീം കോടതിയെ അറിയിക്കും. പതിനൊന്നു ലക്ഷമെന്ന ഫീസിൽ മാറ്റം വരുത്താനുള്ള അധികാരം ഫീസ് നിർണ്ണയ സമിതിക്ക് മാത്രമാണ്. പ്രവേശന നടപടികളാരംഭിച്ച് മൂന്നുമാസത്തിനകം അന്തിമ ഫീസ് തീരുമാനിക്കണമെന്നാണ് കോടതി ഫീസ് നിർണ്ണയ സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഇതോടെ രണ്ടുമാസം കൂടി കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക തുടരുമെന്ന് ഉറപ്പായി. അതേസമയം ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തും. സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗങ്ങളായ ബാങ്കുകളുടെ പ്രതിനിധികളുമായി ധനവകുപ്പ് അഡിഷണൽചീഫ് സെക്രട്ടറി ആശയവിനിമയം നടത്തും. കുട്ടികളെ അധികഭാരത്തിൽ നിന്ന് എങ്ങിനെ സഹായിക്കാം എന്നതാണ് ചർച്ചയിലെ പ്രധാന വിഷയം. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളജ് ബാങ്ക് ഗ്യാരന്റിവേണ്ട , ബോണ്ടുമതി എന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മറ്റ് മാനേജ്മെന്റുകളും ഈ രീതി പിന്തുടരുമോ എന്നും സർക്കാർ നോക്കുകയാണ്.