ഇടുക്കിയിൽ അവധിദിനങ്ങൾ മുതലെടുത്തുള്ള സർക്കാർ ഭൂമി കയ്യേറ്റങ്ങൾ പ്രതിരോധിക്കാൻ കർശന നടപടികളുമായി റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ അവധി ദിനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവിറക്കി. രണ്ട് താലൂക്കുകളിലും പരിശോധനയ്ക്കായി തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയും നിയോഗിച്ചു.
അവധി ദിനങ്ങളിലാണ് ഇടുക്കി ജില്ലയിൽ കയ്യേറ്റങ്ങളും അനധികൃത മണ്ണെടുപ്പ്, കെട്ടിട നിർമാണം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത്. സെപ്റ്റംബർ മാസത്തിൽ ആദ്യ രണ്ട് ആഴ്ചകളിൽ എട്ട് ദിവസവും സർക്കാർ അവധിയാണ്. റവന്യൂ ഓഫിസുകൾക്കുള്ള അവധി കയ്യേറ്റമാഫിയ പരമാവധി മുതലെടുക്കും. ഇത് മുൻകൂട്ടികണ്ടാണ് പ്രത്യേക ഉത്തരവിറക്കി അവധി ദിനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കാനുള്ള ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ തീരുമാനം. കയ്യേറ്റമാഫിയ സജീവമായ ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലാണ് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധന നടത്തുക.
ബക്രീദ്, തിരുവോണം, ശ്രീകൃഷ്ണ ജയന്തി കൂടാതെ ശനി ഞായർ ദിവസങ്ങളിലും പരിശോധന തുടരും. തഹസിൽദാറിനെ കൂടാതെ സർവേ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേന പ്രവർത്തകരും സംഘത്തിലുണ്ട്. ഓരോ ദിവസവും പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ പേരും വിവരവും ഉൾപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ഓരോ സംഘവും പരിശോധിച്ച സ്ഥലങ്ങളും സ്വീകരിച്ച നടപടിയും അതാത് ദിവസം തഹസിൽദാർ സബ് കലക്ടറെ നേരിട്ട് അറിയിക്കണം. ജോലിക്ക് എതാത്തവർക്കതിരെയും വീഴ്ചവരുത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.