ചിങ്ങത്തിലെ വിശാഖം നക്ഷത്രം. വെള്ളാപ്പള്ളി നടേശന് ഇന്ന് എൺപതു വയസ്സ് പൂർത്തിയാകുന്നു. അച്ഛനെക്കുറിച്ചു മകൾ വന്ദന ശ്രീകുമാർ
അമ്മയുടെ കരുതലുള്ള അച്ഛനാണു മക്കൾക്കു വെള്ളാപ്പള്ളി നടേശൻ. മക്കൾ എവിടേക്കു പോയാലും ഏതു തിരക്കിലും കൃത്യമായ ഇടവേളകളിൽ വിളിച്ചു വിവരങ്ങളറിയും അച്ഛൻ. രാത്രി വിളികൾ തമ്മിലെ ഇടവേള കുറയും. സ്വന്തം വാഹനവും ഡ്രൈവറുമാണെങ്കിലും അച്ഛനു സമാധാനമുണ്ടാകില്ല. മക്കളുടെ പഠനകാര്യങ്ങളൊന്നും അച്ഛനെ ബാധിച്ചിട്ടില്ല. പക്ഷേ, എല്ലാവരുടെയും ആരോഗ്യം, സുഖമായ ജീവിതം... ഇക്കാര്യങ്ങളിൽ അതീവശ്രദ്ധയാണ്.
മുറിവേറ്റതു ഞങ്ങൾക്ക്
അച്ഛനു നേരെ വധശ്രമമുണ്ടായപ്പോൾ ഞങ്ങൾ കുട്ടികളാണ്. ആസിഡ് ബൾബും കത്തിയും കൊണ്ടുള്ള ആക്രമണം. ആ മുറിവുകളും ആസിഡ് വീണു പൊള്ളിയതിന്റെ വടുക്കളും പുറത്ത് ആരും കാണാറില്ല. വീട്ടിൽ ഉടുപ്പിടാതിരിക്കുന്ന അച്ഛന്റെ ദേഹത്ത് എന്നും ഞങ്ങളതു കാണാറുണ്ട്. അന്ന് അച്ഛൻ രക്ഷപ്പെട്ടതു കൊണ്ടാണു ഞങ്ങൾ ഇന്നത്തെ നിലയിലായത്. അച്ഛനെ കുത്താൻ ആഞ്ഞ കത്തി പിടിച്ചതുകൊണ്ടു കയ്യിലും വലിയ മുറിവേറ്റിരുന്നു. ഫിസിയോതെറപ്പി ചെയ്താണു കൈ ചലിപ്പിക്കാനായത്. ഞങ്ങൾ പേടിക്കുമെന്നു കരുതി മുറിവുകളെല്ലാം ഉണങ്ങി ഭേദമായശേഷമേ ഞങ്ങളെ കാണിക്കാൻ അച്ഛൻ അനുവദിച്ചുള്ളൂ.
പഴയ സിനിമക്കാലം
സിനിമയ്ക്കു പോകാൻ തയാറായി നിൽക്കാൻ പറഞ്ഞ് അച്ഛൻ വീട്ടിലേക്കു വന്ന ഒരു ദിവസമാണു വധശ്രമമുണ്ടായത്. വീട്ടിൽ വരുമ്പോൾ അച്ഛൻ എല്ലാവരെയും എറണാകുളത്തു സിനിമയ്ക്കു കൊണ്ടുപോകും. സെക്കൻഡ് ഷോ ഒഴികെ എല്ലാം ഞങ്ങളുടെ ഇഷ്ടപ്രകാരം. സെക്കൻഡ് ഷോ ഒരു ഭക്തി സിനിമയാകും (മിക്കവാറും തമിഴ്). അതാണ് അച്ഛന് ഇഷ്ടം. ഭരതമാണ് എല്ലാവരുംകൂടി അവസാനമായി കണ്ട സിനിമയെന്നാണ് ഓർമ. എംജിആറിനെയും ശിവാജി ഗണേശനെയും അച്ഛന് ഇഷ്ടമായിരുന്നു. കൊച്ചി മറൈൻ ഡ്രൈവിൽ കലാനിലയത്തിന്റെ നാടകങ്ങൾ കാണാനും അച്ഛൻ ഞങ്ങളെ കൊണ്ടുപോയിരുന്നു.
അച്ഛൻ ടിവിയിൽ വാർത്തയാണു കാണുക. കുറച്ചുകാലം മുൻപ് അമ്മയും അച്ഛനും കൂടി ചികിത്സയ്ക്കു പോയി. അവിടെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് അമ്മയോടൊപ്പം ടിവിയിലെ ഭക്തി സീരിയൽ കണ്ടിരിക്കുന്ന അച്ഛനെയും കണ്ടിട്ടുണ്ട്. ഇന്നുവരെ അച്ഛനെ കരഞ്ഞുകണ്ടിട്ടില്ല. അദ്ദേഹം മരണവീടുകളിൽ കഴിയുന്നതും പോകാറില്ല. പോയാൽ രണ്ടുമൂന്നു ദിവസത്തേക്ക് അസ്വസ്ഥതയായിരിക്കും. ഒരു ആരോപണത്തിലും അച്ഛൻ തളർന്നുകണ്ടിട്ടില്ല. ഞങ്ങളാണു തളരുന്നത്. ടിവിയിലൂടെ അച്ഛനെ ക്രൂശിക്കുന്നതു കണ്ടാണു ഞാൻ ടിവിയിൽ മലയാളം പരിപാടികൾ കാണുന്നതു നിർത്തിയത്. ഇപ്പോൾ ദിവസവും രാവിലെ മലയാള മനോരമയും ഒരു ഇംഗ്ലിഷ് പത്രവും വായിക്കും. ഒരു ദിവസം നടക്കുന്ന കാര്യങ്ങളറിയാൻ അതു മതിയല്ലോ.
മീൻ തോരനും സ്രാവു കറിയും
എന്റെ പാചകത്തിൽ നെയ്മീൻ തോരൻ അച്ഛന് ഇഷ്ടമാണ്. അച്ഛൻ ആവശ്യപ്പെട്ടിട്ട് രാത്രി എറണാകുളത്തെ എന്റെ വീട്ടിൽ നിന്നു പലപ്പോഴും അതു തയാറാക്കി എത്തിച്ചിട്ടുണ്ട്. അമ്മ എന്തു പാചകം ചെയ്താലും അച്ഛന് ഇഷ്ടമാണ്. ഭക്ഷണത്തോടു പ്രത്യേക താൽപര്യമില്ല. പുളിയും കുരുമുളകുമിട്ട് പുഴുങ്ങിയെടുക്കുന്ന സ്രാവു കറി വളരെ ഇഷ്ടമാണ്. കുറെക്കാലം വെജിറ്റേറിയനായിരുന്നു. ഇപ്പോൾ എന്തും കഴിക്കും. ഏതു നാട്ടിൽ പോയാലും അവിടത്തെ ഭക്ഷണം കഴിക്കണമെന്നതാണ് അച്ഛന്റെ നയം. മുൻപ് അമേരിക്കയിൽ പോയപ്പോൾ പച്ച ഇലയും മറ്റുമാണു ഹോട്ടലിൽ വിളമ്പിയത്. ഒരു പരാതിയുമില്ലാതെ അതു തിന്നുതീർത്ത അച്ഛനെ ഓർമയുണ്ട്. ഇവിടെ വരുമ്പോഴല്ലേ ഇതെല്ലാം കിട്ടൂ എന്നാണ് അച്ഛന്റെ വാദം.
താടി മുതൽ നഖം വരെ
ഞാൻ വിദേശത്തായിരുന്നപ്പോൾ എന്തു ദുഃഖമുണ്ടായാലും അച്ഛനെയാണു വിളിക്കുക. ഏതു തിരക്കിലും അച്ഛൻ ഫോൺ എടുക്കും. അതോടെ മനസ്സു സ്വസ്ഥമാകും. വിവാഹശേഷം ഞാൻ സിംഗപ്പൂരിൽ പോയെങ്കിലും ഒന്നര മാസം കൂടുമ്പോൾ നാട്ടിലെത്തണമെന്ന് അച്ഛനു നിർബന്ധമാണ്. ഞാൻ നാട്ടിൽ വരുമ്പോഴേ അച്ഛൻ കാലിലെ നഖം വെട്ടുകയുള്ളൂ. മറ്റാരെയും അച്ഛൻ കാൽനഖത്തിൽ തൊടീക്കില്ല.
എല്ലാക്കാര്യത്തിലും വേഗക്കാരനായ അച്ഛൻ സമയം കളയുന്നതു മീശ ഒരേ ക്രമത്തിൽ വെട്ടിയൊതുക്കാനാണ്. ഇടക്കാലത്തു മീശയില്ലാത്തപ്പോൾ സമാധാനമായിരുന്നു. ഞാൻ മാത്രമാണ് അച്ഛനു മീശ വേണ്ടെന്നു പറഞ്ഞത്. മറ്റെല്ലാവരും മീശയ്ക്കുവേണ്ടി വാദിച്ചു. അച്ഛന്റെ വേഗം അമ്മയ്ക്കു ബുദ്ധിമുട്ടാണ്. അച്ഛനൊപ്പം ഓടിയെത്തണമല്ലോ. താടിയുള്ളവരെ അച്ഛനു പണ്ട് ഇഷ്ടമല്ലായിരുന്നു. താടി വളർത്തി വരുന്നവർക്കു കാശു കൊടുത്തിട്ടു ഷേവ് ചെയ്തു വരാൻ പറഞ്ഞിരുന്നു. എന്റെ മകനും തുഷാറേട്ടന്റെ മകനും ഉൾപ്പെടെ താടിവച്ചാണു നടക്കുന്നത്. അതു പ്രശ്നമല്ല. അച്ഛൻ പണ്ടു സിഗരറ്റ് വലിക്കുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് സ്വയം വിചാരിച്ച് അദ്ദേഹം അതു നിർത്തുകയും ചെയ്തു. അച്ഛനു ബെൻസ് കാറിനോടാണു പ്രിയം. പണ്ടു ബീറ്റിൽസ് ഉണ്ടായിരുന്നു. കണിച്ചുകുളങ്ങരയിൽ റോഡ് ടാർ ചെയ്യുന്നതിനു മുൻപ് അച്ഛൻ കാറിൽപ്പോയാൽ കുറെനേരം പൊടി നിറഞ്ഞുനിൽക്കുമെന്നു പഴയ ആളുകൾ പറയും. അത്രയ്ക്കു സ്പീഡായിരുന്നു. പിന്നെ ഇംപാല കാർ ആയി.
ആൾക്കൂട്ടത്തിൽ നിറഞ്ഞ്
ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ ഞങ്ങൾ ഷോപ്പിങ്ങിനു കയറി. അച്ഛൻ കടയുടെ പുറത്തേ നിൽക്കൂ. ഹിന്ദിയറിയാത്ത അച്ഛൻ ഹിന്ദിക്കാരനോടു വിലപേശി കർച്ചീഫ് വാങ്ങിയത് വലിയ അഭിമാനത്തോടെയാണു ഞങ്ങളോട് അവതരിപ്പിച്ചത്. ഏതു നാട്ടിലും അവിടെയുള്ള ആളുകളെ നിരീക്ഷിക്കുന്നതും അവരോട് ഇടപെടുന്നതുമാണ് അച്ഛന് ഇഷ്ടം. വളർന്നുവന്ന ഏറ്റവും താഴേത്തട്ടു മുതലുള്ളവരുമായി അദ്ദേഹത്തിന് ഇപ്പോഴും ബന്ധമുണ്ട്. അതാണ് ഏതു വളർച്ചയിലും വീഴാതെ അച്ഛനെ പിടിച്ചു നിർത്തുന്നത്. കണിച്ചുകുളങ്ങരക്കാർക്ക് ഇപ്പോൾ അച്ഛനെ കൂടുതൽ കിട്ടുന്നില്ലെന്നാണു പരാതി.