ഞാൻ ജഹാന ഷെറിൻ. കേരള മെഡിക്കൽ എൻട്രൻസിൽ 2420ാം റാങ്കുകാരി. കമ്യൂണിറ്റി ക്വോട്ട പ്രകാരം റാങ്ക് 637. ആദ്യം വെറ്ററിനറി കോഴ്സിനും പിന്നീട് സ്വാശ്രയ മെഡിക്കൽ കോളജിൽ എംബിബിഎസിനും പ്രവേശനം ലഭിച്ചു.
പ്രവാസിയായിരുന്ന എന്റെ പിതാവ് ഇപ്പോൾ കോഴി ഫാം നടത്തിയാണ് എന്നെ പഠിപ്പിക്കുന്നത്. എന്നിട്ടും അഞ്ചുലക്ഷം രൂപ ഉണ്ടാക്കി എംബിബിഎസിനു ചേർക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഫീസ് 11 ലക്ഷമായി ഉയർത്തിയെന്ന വാർത്ത കേൾക്കുന്നത്. ആറുമാസത്തിനുള്ളിൽ ആറുലക്ഷം രൂപ കൂടി ഉണ്ടാക്കാനുള്ള വഴി ഞങ്ങളുടെ മുന്നിലില്ല. എംബിബിഎസ് എന്ന മോഹവും ലക്ഷ്യവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു ഞാൻ.
മെഡിക്കൽ പഠനത്തിനുള്ള ഫീസ് 2.5 ലക്ഷത്തിൽ നിന്ന് 11 ലക്ഷമായപ്പോൾ സർക്കാർ കയ്യുംകെട്ടി നോക്കി നിന്നു. പാവപ്പെട്ടവരുടെ കൂടെയുണ്ടെന്നു വാഗ്ദാനം ചെയ്ത സർക്കാരിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല. 11 ലക്ഷം രൂപ ഫീസ് നൽകി എംബിബിഎസ് പഠിക്കാൻ പണക്കാരുടെ മക്കൾക്കു മാത്രമേ കഴിയൂ. ഇതാണോ സാമൂഹികനീതി? മിടുക്കരായ കുട്ടികൾ പുറത്തുനിൽക്കേണ്ടിവരികയും പണമുള്ളവർ മാത്രം ഡോക്ടർമാരാകുകയും ചെയ്താൽ വൈദ്യമേഖലയുടെ ഭാവി എന്താകും?
എം. ജഹാന ഷെറിൻ
പട്ടാമ്പി, പാലക്കാട്
മെഡിക്കൽ പ്രവേശനം ആകെ കുത്തഴിഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത നിരാശയിലാണ്. സ്വാശ്രയ മെഡിക്കൽ ഫീസിന്റെ കാര്യത്തിലെ സുപ്രീംകോടതി വിധി ഇന്നു വരാനിരിക്കെ ഒട്ടേറെപ്പേർ ആശങ്കകൾ മലയാള മനോരമയുമായി പങ്കുവയ്ക്കുന്നു. നിങ്ങൾക്കും പ്രതികരിക്കാം. ഇ മെയിൽ: mediconfusion@mm.co.in