ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ് ഉണ്ടായത്. പെട്രോളിന് 3 രൂപ 52 പൈസയും ഡീസലിന് മൂന്നര രൂപയും വർധിച്ചു. ദിവസേന വില മാറുന്നതിനാൽ വില ശ്രദ്ധിക്കാതെ പോകുന്നത് ജനങ്ങളെ കൊളളയടിക്കാനുളള മറയായി മാറുന്നു. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും വർധിപ്പിക്കുക. ഒരു മാസത്തെ കണക്കെടുത്താൽ വൻമാറ്റം തന്നെ കാണാൻ സാധിക്കും.
കഴിഞ്ഞ ജൂണ്‍ 17 ന് ഇന്ധനവില ദിവസേന മാറുമ്പോൾ അന്ന് പെട്രോളിന് 69 രൂപ 7 പൈസയായിരുന്നു എന്നാൽ ഇന്നത് 72 രൂപ 45 പൈസയായി. 3 രൂപ 52 പൈസയുടെ വര്‍ധന. എവിടെയും ബ്രേക്കിങ് ന്യൂസ് കണ്ടില്ല. ആരുടെയും പ്രതിഷേധം കണ്ടില്ല. അതെ. ഉയരുന്ന പെട്രോള്‍ വില പതുക്കെ, ആരുമാരും ശ്രദ്ധിക്കാതെ, നമുക്കൊരു ശീലമാവുകയാണ്. അതായിരുന്നു എണ്ണക്കമ്പനികളുടെ അടവ്. അവര്‍ക്ക് ചൂട്ടുപിടിച്ച കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം. എണ്ണക്കമ്പനികളുടെ വാഴ്ചയ്ക്കു മുന്നില്‍ ഇനി കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയായി മാറുകയാണ്.
മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. പിന്നീട് തന്ത്രപരമായി വില ഉയർത്തുകയായിരുന്നു. അച്ഛാദിന്‍ വന്നാലെന്ത്, ജി.എസ്.ടി വന്നാലെന്ത്, സുപ്രിംകോടതി മൗലികാവകാശത്തെക്കുറിച്ച് വിധി പറഞ്ഞാലെന്ത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ വിഷയമായ ഇന്ധനവിലയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്വവും ഇല്ല. രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണവില കുറഞ്ഞ മാസമായിട്ടും ഓഗസ്റ്റില്‍ ഇന്ധനവില കൂടി. എണ്ണക്കമ്പനികള്‍ ജനങ്ങളെ തീതീറ്റിക്കുമ്പോള്‍ എവിടെ ധനമന്ത്രി? എവിടെ പെട്രോളിയം മന്ത്രി? എവിടെ പ്രധാനമന്ത്രി? എവിടെ അച്ഛാദിന്‍?