ലോഡ്ജിൽവച്ചു പായസത്തിൽ വിഷം ചേർത്തുകഴിച്ചു കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ കുടുംബനാഥൻ സുനിൽകുമാറും (40) മരിച്ചു. ഇന്നലെ വൈകിട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. സംഭവത്തിൽ മരിച്ച സുനിലിന്റെ മൂത്തമകൻ ആറുവയസ്സുകാരൻ അമലിന് അന്ത്യവിശ്രമം ഒരുക്കിയത്, മുത്തച്ഛന്റെ വീടിന്റെ തറ പൊളിച്ചുണ്ടാക്കിയ കുഴിമാടത്തിൽ.
കാളികാവ് പൂങ്ങോട് ചേരംകോട് കോളനി അഞ്ചുസെന്റ് കോളനിയിലെ വീടിന്റെ തറപൊളിച്ചാണ് കുഴിമാടമൊരുക്കിയത്. ഇതേസംഭവത്തിൽ ആദ്യം മരിച്ച സഹോദരൻ രണ്ടു വയസ്സുകാരൻ ആകാശിനെ അടക്കംചെയ്തതിനോടു ചേർന്നാണ് അമലിനെയും അടക്കിയത്.
സുനിൽകുമാറിന്റെ മൃതദേഹം ഇന്നു തൃശൂർ ഐവർമഠത്തിൽ സംസ്‌കരിക്കും. സ്‌ഥലപരിമിതിയും ചെലവും കണക്കിലെടുത്താണു സുനിൽകുമാറിന്റെ മൃതദേഹം തൃശൂരിൽ സംസ്‌കരിക്കുന്നത്. ഇതിനായി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ രേഖകൾ അധികൃതർക്കു കൈമാറി.
പണമില്ലാത്തതിനാൽ വീടുപണി മുടങ്ങിയ കുടുംബം ഷെഡിലായിരുന്നു താമസം. സുനിൽകുമാറിനു മറ്റൊരു കോളനിയിലുള്ള മൂന്നു സെന്റ് ഭൂമി ജപ്തിഭീഷണിയിലാണ്. പെരിന്തൽമണ്ണ മാനത്ത്മംഗലത്ത് ടാപ്പിങ് തൊഴിലാളിയായിരുന്ന ചേരംകോട് കോളനിയിലെ കരമല സുനിൽ കുമാർ (40), ഭാര്യ സുജാത (36) എന്നിവരെയും മക്കളായ അമൽ, ആകാശ് എന്നിവരെയും വ്യാഴാഴ്ച വൈകിട്ടാണു വിഷം അകത്തുചെന്ന നിലയിൽ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും ആദ്യം ആകാശും പിന്നാലെ അമലും മരിച്ചു. സുജാതയുടെയും നില ഗുരുതരമാണ്. ആത്മഹത്യാശ്രമത്തിനും മക്കൾക്കു വിഷം നൽകിയതിനും കേസെടുത്തിരുന്നു. പൂങ്ങോട് തൊടികപ്പുലം കോളനിയിൽ കാളികാവ് പഞ്ചായത്ത് അനുവദിച്ച മൂന്നു സെന്റ് സ്ഥലം പണയപ്പെടുത്തി സുനിൽകുമാർ വാണിയമ്പലത്തെ സഹകരണ സംഘത്തിൽനിന്ന് ഒരുലക്ഷം രൂപ വായ്‌പയെടുത്തിരുന്നു.
സാമ്പത്തികപ്രതിസന്ധിമൂലം കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. വായ്പയെടുത്ത ഒരുലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് സുനിലിനുണ്ടായിരുന്നതെന്നു പിതാവ് ഗംഗാധരൻ പറയുന്നു.
ആകാശിന്റെ മൃതദേഹം വെള്ളിയാഴ്‌ച വൈകിട്ടും അമലിന്റെ മൃതദേഹം ഇന്നലെയുമാണു സംസ്കരിച്ചത്. അഞ്ചേക്കർ മിച്ചഭൂമിയിൽനിന്ന് അഞ്ചുസെന്റ് വീതം ലഭിച്ച പത്തു കുടുംബങ്ങളാണു ചേരംകോട് കോളനിയിൽ താമസിക്കുന്നത്. അടുത്തെങ്ങും പൊതുശ്മശാനങ്ങളില്ല.