ബവ്റിജസ് കോർപറേഷനിലെ ഡെപ്യൂട്ടേഷൻ നിയമനം വേണ്ടെന്നുവച്ചു. നിലവിലെ ഒഴിവുകൾ തൽക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തും. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി. സി.െഎ.ടി.യു ഒഴിച്ചുള്ള യൂണിയനുകൾ കടുത്തനിലപാട് സ്വീകരിച്ചതും ഡെപ്യൂട്ടേഷൻ വേണ്ടെന്ന് വയ്ക്കാൻ കാരണമായി.
185 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബവ്കോ സർക്കാരിനെ സമീപിച്ചത്. ഉയർന്ന ബോണസും ആനുകൂല്യങ്ങളും ലഭിക്കുന്ന ബവ്കോയിൽ സ്വന്തക്കാരായ ജീവനക്കാരെ തിരുകി കയറ്റാനുള്ള ചിലരുടെ ശ്രമമായിരുന്നു ഇതിന് പിന്നിൽ. ഇക്കാര്യം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നതോടെ സി.െഎ.ടി.യു ഒഴിച്ചുള്ള യൂണിയനുകൾ എതിർപ്പുമായി രംഗത്തുവന്നു. എ.െഎ.ടി.യു.സി യൂണിയൻ പ്രസിഡന്റ് സി.ദിവാകരൻഎം.എൽ.എ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ നേരിൽകണ്ട് അതൃപ്തി അറിയിച്ചു. തുടർന്ന് മന്ത്രി തന്നെ ഡെപ്യുട്ടേഷൻ വേണ്ടെന്ന് വയ്ക്കാൻ ബവ്കോയോട് നിർദേശിച്ചു. നിലവിലുള്ള ഒഴിവുകൾ തൽക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തും. മുന്നൂറ് ഹെൽപർമാർ ഉൾപ്പടെ 456 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന 47 ഷോപ്പുകളിലെ ജീവനക്കാരെ പുനർവിന്യസിക്കുക കൂടി ചെയ്യുന്നതോടെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാകും . അറൂനൂറോളം ഒഴിവുകളുണ്ടെന്നാണ് സൂചന. എന്നാൽ 149 ഒഴിവേ ഇതുവരെ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളു. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഒഴിവുകൾ നികത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.