ഓണവിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കാനുള്ള കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇടുക്കിയിലെ ശീതകാലപച്ചക്കറി പാടങ്ങളിൽ വിളവ് ഗണ്യമായി കുറഞ്ഞു. കാന്തല്ലൂരിലെ തൊണ്ണൂറ് ശതമാനം പാടങ്ങളിലും ഇത്തവണ പച്ചക്കറിയില്ല.
ഓണം ലക്ഷ്യമിട്ട് വിത്തിറക്കിയത് മുതൽ കാന്തല്ലൂരിൽ കാലാവസ്ഥ വില്ലനായി. കൊടും വേനലിൽ പച്ചക്കറി തൈകളെല്ലാം കരിഞ്ഞുണങ്ങി. വെള്ളം വിലകൊടുത്തു വാങ്ങി ചില കർഷകർ വേനലിനെ അതിജീവിച്ചു. വിളവെടുപ്പിന് തൊട്ടു മുൻപ് കാലംതെറ്റി പെയ്ത മഴയിൽ മിച്ചംവെച്ച പച്ചക്കറികളും ചീഞ്ഞളിഞ്ഞു.
കഴിഞ്ഞ വർഷം കാന്തല്ലൂരിൽ 800 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി. ഇത്തവണ ഇത് 120 ഹെക്ടറിലേക്ക് ചുരുങ്ങി. തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറിക്കെല്ലാം വില ഉയർന്നു. കർഷകർക്ക് മുൻകൂർ പണം നൽകി പച്ചക്കറി സംഭരിക്കാൻ ഇടനിലക്കാരും ശ്രമം തുടങ്ങി. ദൗർലഭ്യം മുതലെടുത്ത് ഓണത്തിന് കൊള്ളലാഭം കൊയ്യുകയാണ് ലക്ഷ്യം.