മന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എൽഎമാർ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. രാഷ്ട്രീയമായും നിയമപരമായും സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ബാലാവകാശ കമ്മിഷനിലെ വിവാദ നിയമനങ്ങൾസംബന്ധിച്ച് കെ.കെ.ശൈലജക്കും സാമൂഹികക്ഷേമ സെക്രട്ടറിക്കുമെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.
സഭാസമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ് കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് നാലുദിവസമായി തുടരുന്ന സത്യഗ്രഹം അവസാനിപ്പിക്കാൻപ്രതിപക്ഷം തീരുമാനിച്ചത്. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരും. രാഷ്ട്രീയമായും നിയമപരമായും മുന്നോട്ട് പോകും.
ചോദ്യോത്തരവേളമുതൽ പ്രതിഷേധമുയർത്തിയശേഷം അടിയന്തിര പ്രമേയ നോട്ടിസിലൂടെ വിഷയം വീണ്ടും സഭയുടെ മുന്നിലെത്തിക്കുകയായിരുന്നു പ്രതിപക്ഷം. വിഷയദാരിദ്രമാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിക്കുനേരെയുള്ള വിമർശനം അൽപ്പം മയപ്പെടുത്തിയ പ്രതിപക്ഷനേതാവ് പാർട്ടിക്കുനേരെ വിരൽചൂണ്ടി.
നിയമന വിവാദത്തിൽ മന്ത്രിക്കും സാമൂഹിക ക്ഷേമ സെക്രട്ടറിക്കുമെതിരെ അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടു. സെപ്റ്റംബര്‍ 14നകം നിയമനം സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി. പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തലയാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്