ലാവലിൻ കേസിൽ റിവിഷൻ ഹർജിയുമായി സിബിഐ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു. ഭരണനേതൃത്വത്തെ ഒഴിവാക്കി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ മാത്രം കുറ്റക്കാരായി മാറിയ കേസിൽ വിചാരണ തുടങ്ങാൻ ഇനി സിബിഐ പുതിയ കുറ്റാരോപണ പത്രം തയ്യാറാക്കണം.
ആരോപണങ്ങൾക്ക് മൂർഛ കുറഞ്ഞു. പിണറായി വേട്ടയാടപ്പെടുകയായിരുന്നെന്ന പാർട്ടി നിലപാടിലേക്ക് എത്തിനോക്കുന്നതാണ് കോടതിയുടെ വിധി. മന്ത്രിസഭകൾ കടന്നുവന്ന ലാവലിൻ കരാറിൽ പിണറായി വിജയനെ മാത്രം സിബിഐ തിരഞ്ഞുപിടിച്ച് പ്രതിയാക്കിയെന്നാണ് കോടതിയുടെ നിരീക്ഷണം. പിണറായിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ വാദം ഇവിടെ ശ്രദ്ധേയമാണ്. 1995ൽ അന്നത്തെ വൈദ്യുതമന്ത്രി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ തുടർച്ചയാണ് ലാവലിൻ കരാർ. അത് പിണറായി വിജയൻ മാത്രം അംഗീകരിച്ച് നടപ്പാക്കയതല്ല. അന്നത്തെ മുഖ്യമന്ത്രി നായനാരും ധനമന്ത്രി ശിവദാസമേനോനുമെല്ലാം അടങ്ങിയ മന്ത്രിസഭ കണ്ടിട്ടുണ്ട്. മറ്റ് മന്ത്രിമാരുടെ പങ്ക് എന്തുകൊണ്ട് സീബിഐ അന്വേഷിച്ചില്ല എന്നതിന് വിശദീകരണമില്ല. പിന്നെ പിണറായി മാത്രം എങ്ങിനെ പ്രതിയാകുമെന്നായിരുന്നു ആ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ഹരീഷ് സാൽവെ പറഞ്ഞുവച്ചു. കോടതിവിധിയിലും ഈ വാദം പ്രതിഫലിച്ചു. വിധി ഇതാകുമ്പോഴും സാങ്കേതികവശങ്ങൾ പരിശോധിച്ച് കരാറുണ്ടാക്കിയ ഉദ്യോഗസ്ഥർ പ്രതിയും രാഷ്ട്രീയ തീരുമാനമമെടുത്ത മന്ത്രി നിരപരാധിയുമാകുന്നതെങ്ങിനെയന്ന മറുചോദ്യവും ഉയരുന്നുണ്ട്.
റിവിഷൻ ഹർജി ഭാഗികമായി ഹൈക്കോടതി അംഗീകരിച്ചതോടെ പ്രതിപ്പട്ടികയിൽ ശേഷിക്കു ഉദ്യോഗസ്ഥർ മാത്രം വിചാരണ നേരിടുന്ന അപൂർവ സാഹചര്യത്തിലേക്ക് ലാവലിൻകേസ് നീങ്ങുകയാണ്. ഇവർക്കായി പുതിയ കുറ്റാരോപണം തയ്യാറാക്കി അത് വായിച്ച് കേൾപ്പിച്ചശേഷം വേണം വിചാരണതുടങ്ങാൻ. അതിനും മുമ്പേ സിബിഐ എന്തായാലും റിവിഷൻ ഹർജിയുമായി സുപ്രീംകോടതിയിലേക്ക് നീങ്ങും.