ബാലാവകാശകമ്മിഷൻ നിയമനവിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് കടുത്ത തിരിച്ചടി. സിംഗള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി മന്ത്രി കെകെ ഷൈലജയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാനും തയ്യാറായില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയമിച്ചാല്‍ എങ്ങിനെ ബാലാവകാശം സംരക്ഷിക്കപ്പെടുമെന്നും കോടതി ചോദിച്ചു.
സ്റ്റേ ചോദിച്ച് ചെന്നപ്പോള്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് കിട്ടയത് കടുത്ത തിരിച്ചടി. ബാലാവകാശ കമ്മിഷനിലേക്കുള്ള രണ്ട് രാഷ്ട്രീയനിയമങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവില്‍ നടത്തിയിട്ടുള്ളത് ലളിതമായ പരാമര്‍ശങ്ങള്‍ മാത്രമാണ്. നിയമനത്തിന്റെ പേരില്‍ കൂടുതല്‍ ന്യായീകരണത്തിന് മുതിര്‍ന്നാല്‍ കടുത്ത പരാമര്‍ശത്തിന് മുതിരുമെന്ന മുന്നറിയിപ്പും ഹൈക്കോടതി ഡിവിഷൻ നല്‍കി. ബാലാവകാശ കമ്മിഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന കടുത്ത നിലപാടും ഹൈക്കോടതി സ്വീകരിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളരെ നിയമിച്ചാല്‍ എങ്ങിനെ ബാലാവകാശം സംരക്ഷിക്കപ്പെടുമെന്നും നമ്മുടെ പേരക്കുട്ടികളുടെ അവകാശത്തിനുവേണ്ടിയും ഇവരെതന്നെയല്ലെ കാണേണ്ടതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മന്ത്രി പദവി ദുരുപയോഗം ചെയ്തതായി സൂചനയുണ്ട്. അതിനാല്‍ പരാമര്‍ശങ്ങളൊന്നും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷം നിയമനത്തിന്റെ പേരില്‍ രാഷ്ട്രീയസമരം നടത്തുകയാണെന്ന സര്‍ക്കാര്‍ വാദത്തിനുമുണ്ടായി തിരിച്ചടി.അവര്‍നടത്തുന്നത് ഗാന്ധിയന്‍ സമരമാണെന്നായിരുന്നു കോടതിയുടെ നിലപാട്. തിരിച്ചടിയുറപ്പായപ്പോള്‍ ബാലാവകാശ കമ്മിഷനിലേക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാമെന്നും അതനുസരിച്ച് പുതിയയാളുകളെ നിയമിക്കാമെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. അതനുസരിച്ച് ഹര്‍ജി പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ച് നാളത്തേക്ക് മാറ്റി. രാഷ്ട്രീയ ഇടപെടലുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് രണ്ട് ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനം റദ്ദാക്കിയത്
പുതിയ സർക്കാർ അവർക്ക് താൽപര്യമുള്ളവരെ തിരുകി കയറ്റാൻ ശ്രമിക്കുകയാണെന്ന വാദത്തിൽ കഴമ്പുണ്ട്. ആരോഗ്യ മന്ത്രി അധ്യക്ഷയായ സമിതി നിയമിച്ച രണ്ട് അംഗങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമാണെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചിരുന്നു.