ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ യു.ഡി.എഫ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എമാർ സഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു. 140 നിയോജക മണ്ഢലങ്ങളിലും യുഡിഎഫ് ഇന്ന് പന്തംകളുത്തി പ്രകടനം നടത്തും.
മന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷത്തിനു ശക്തിപോരെന്ന് ആരോപണമുയർന്ന സമയത്താണ് പുതിയ വിഷയം ആയുധമായി കിട്ടിയത്.നേരത്തെ സ്വാശ്രയ പ്രശ്നം കുഴഞ്ഞു മറിഞ്ഞിട്ടും മുതലെടുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല.ഈ ആക്ഷേപങ്ങൾക്കെല്ലാം ശ്കതമായ സമരത്തിലൂടെ മറുപടി നൽകാനാണ് പ്രതിപക്ഷ നീക്കം. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തി എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയ മന്ത്രിയ്ക്ക് എങ്ങനെ അധികാരത്തിൽ തുടരാനുകുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സമാന പരാമർശത്തിൽ രാജിവെച്ച മന്ത്രിമാരുടെ ചരിത്രവും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന എം.എൽ.എമാർക്ക് പിന്തുണയുമായി 140 നിയോജകമണ്ഢലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. സഭയ്ക്കകത്തും ഇന്നു ശക്തമായി പ്രതിഷേധിക്കാനാണ് യു.ഡി.എഫ് തീരുമാനം. എന്നാൽ യുവജന വിദ്യാർഥി സംഘടനകളുടെ പിന്തുണ വിഷയത്തിൽ കിട്ടുന്നില്ലെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു.