ആശുപത്രിമുറ്റത്ത് യാദൃച്ഛികമായി മൂന്നു വർഷം മുൻപാണ് ബിന്ദുവും ചന്തുവും കണ്ടുമുട്ടിയത്. പരിചയം സൗഹൃദത്തിലേക്കു നീങ്ങിയ കാലയളവിൽ ചന്തുവിന്റെ ശരീരം ശസ്ത്രക്രിയയിലൂടെ ക്രമേണ സ്ത്രീയുടേതായി മാറി. ബിന്ദുവിന്റെ ശരീരം പുരുഷന്റേതുമായി. ലിംഗമാറ്റത്തിന്റെ കാലയളവിൽ അവർപോലും അറിയാതെ ഉടലെടുത്ത അടുപ്പം ഇപ്പോൾ വിവാഹപ്പന്തലിലേക്കു വഴിനടത്തുന്നു.
കോട്ടയം സ്വദേശിയായ ബിന്ദുവാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആരവ് അപ്പുക്കുട്ടൻ എന്ന പുരുഷനായി മാറിയത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ചന്തു ഇപ്പോൾ സുകന്യയും. മുംബൈയിലെ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ കൂടി കഴിഞ്ഞാൽ ലിംഗമാറ്റ ചികിൽസ ഏതാണ്ടു പൂർണമാകും.ആരവിന് 46 വയസ്സുണ്ട്.
സുകന്യയ്ക്ക് 22. സ്നേഹത്തിനു മുന്നിൽ പ്രായം വഴിമാറുകയും ഇരുവരുടെയും സ്വപ്നങ്ങൾക്കു വീട്ടുകാരുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണു വിവാഹ സ്വപ്നം പൂവണിയുന്നത്.ഏന്തയാറിൽ ജനിച്ച ബിന്ദു 12-13 വയസ്സുള്ളപ്പോഴാണ് തന്റെ ജീവിതം പുരുഷൻമാരുടെ സ്വഭാവത്തോടാണു ചേർന്നുനിൽക്കുന്നതെന്നു തിരിച്ചറിഞ്ഞത്.
അക്കാലത്തു തന്നെ ഡോക്ടറെ കണ്ടു കൗൺസലിങ്ങിനു വിധേയയാവുകയും ചെയ്തിരുന്നു. പിന്നീടു പഠിച്ചു ജോലി നേടി സമ്പാദിച്ച പണം ശേഖരിച്ചുവച്ചാണ് ഏറെ ചെലവു വരുന്ന ലിംഗമാറ്റത്തിനുള്ള ചികിൽസ തുടങ്ങിയത്.ദക്ഷിണേന്ത്യയിലെ ആശുപത്രിയിലാണ് ഇരുവരും ആദ്യം കാണുന്നത്. പലവട്ടം കണ്ടുമുട്ടുകയും ഒരേ ഡോക്ടർക്കു കീഴിൽ ചികിൽസ തേടുകയും ചെയ്ത അവർ കാര്യങ്ങൾ പങ്കുവയ്ക്കുകയും ഫോൺ നമ്പരുകൾ കൈമാറുകയുമായിരുന്നു.
വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം ഒന്നാണെന്നു തിരിച്ചറിഞ്ഞതോടെ ബന്ധം ശക്തമായി. ബിന്ദു ആരവിലേക്കും ചന്തു സുകന്യയിലേക്കും മാറുകയും ശസ്ത്രക്രിയകൾ വിജയമാവുകയും ചെയ്ത വേളയിൽ ഒരു മാസം മുൻപാണ് വിവാഹം നിശ്ചയിച്ചത്. ബെംഗുളൂരുവിൽ വെബ് ഡെവലപ്പറാണ് ഇപ്പോൾ സുകന്യ. ടൂറിസം രംഗത്തു പ്രവർത്തിച്ചിരുന്ന ആരവിന് നിലവിൽ ജോലിയില്ല.