മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. സ്വാശ്രയ പ്രശ്നം ഉന്നയിച്ചുള്ള അടിയന്തര പ്രമേയനോട്ടീസിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അഞ്ച് എം എൽ എ മാർ സത്യഗ്രഹ സമരം തുടരുന്നതിനിടെ ബഹളത്തോടെയായിരുന്നു. ചോദ്യോത്തര വേളയുടെ തുടക്കം.
സ്വാശ്രയ മെഡിക്കൽ പ്രശ്നവും കോടതിയുടെ വിമർശനവുമായിരുന്നു അടിയന്തര പ്രമേയ വിഷയം. ആരോഗ്യ മന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാൽ സ്പീക്കർ ഇത് അംഗീകരിച്ചില്ല.
ഇതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. പ്ലക്കാർഡുകളും ബാനറുകളുമായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടെ മന്ത്രി അടിയന്തര പ്രമേയ നേട്ടീസിന് മറുപടി നൽകി.
സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. മന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി അവസരമുണ്ടായിട്ടും നോട്ടീസ് നൽകിയ വിഡി സതീശൻ സംസാരിച്ചില്ല. ബഹളം തുടരുന്നതിനിടെ സ്പീക്കർ അടുത്ത നടപടി ക്രമത്തിലേക്ക് കടന്നു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിറങ്ങിയത്.