നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. രാവിലെ 10:30ന് ആരംഭിച്ച വാദം പ്രതിഭാഗം ഇപ്പോഴും തുടരുകയാണ്.
അതിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത് ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ചതിനാണ് കോടതിയുടെ താക്കീത്. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടി.
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും ദിലീപിനായി ഉയര്‍ന്നു.
നിലവില്‍ പള്‍സര്‍സുനിക്കെതിരെ 28 കേസുകളുണ്ടെന്നും കള്ളനായ പള്‍സര്‍ സുനിയെ ഉപയോഗിച്ച് കേസില്‍പ്പെടുത്തുന്നുവെന്നും പറയുന്നു പള്‍സര്‍സുനിയുടെ കത്ത് ഗൂഢാലോചനയെന്നും പ്രതിഭാഗം വാദിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.
ഇതിനിടെ നടിയെ ആക്രമിച്ചകേസില്‍ മാഡത്തിന് പങ്കില്ലെന്ന് പള്‍സര്‍സുനി പറഞ്ഞു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍ . നടി കാവ്യാമാധവനെ പരിചയമുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ല. പലപ്പോഴും കാവ്യ പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.