കർക്കിടകത്തിലെ മഴക്കണക്ക് കേരളത്തിന് നിരാശാജനകം. കാലവർഷത്തിൽ 29 ശതമാനത്തിന്റെ കുറവ്. മഴമേഘങ്ങളിലും മഴദിനങ്ങളിലും വന്നകുറവാണ് കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പഠന റിപ്പോർട്ട് പറയുന്നു. വയനാട്, ഇടുക്കി, തിരുവനന്തപുരം , കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ നേരിട്ട് അനുഭവപ്പെടുന്നതിന്റെ തെളിവാണ് കാലവർഷത്തിൽ വരുന്ന മാറ്റമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മേഘങ്ങൾ രൂപപ്പെടുന്നതിൽ വന്നമാറ്റവും മഴദിനങ്ങൾ ചുരുങ്ങിയതുമാണ് പ്രധാനകാരണങ്ങളെന്ന് കാലാവസ്ഥാ വകുപ്പിന്റെ പുണെകേന്ദ്രം നടത്തിയ പഠനം വ്യക്തമാക്കുന്നത്.
അന്തരീക്ഷത്തിന്റെ താഴ്ന്ന പാളിയിലുള്ള മേഘങ്ങളിലാണ് കുറവുണ്ടായിട്ടുള്ളത്. പത്ത് വർഷത്തിൽ മേഘപാളികൾ ഒന്നരശതമാനം കൊണ്ടാണ് കുറഞ്ഞത്. മലീനീകരണം, ഗ്രീൻഹൗസ് വാതകങ്ങൾ എന്നിവക്കൊപ്പം അനിയന്ത്രിതമായ നിർമ്മണ പ്രവർത്തനങ്ങളുമാണ് ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. 50 വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് എ.കെ.ജയ്സ്വാളിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ നിഗമനത്തിലെത്തിയത്.
1620 മീല്ലീമീറ്റർ മഴ കിട്ടേണ്ടയിടത്ത് ലഭിച്ചത് 1144 മില്ലീമീറ്റർ മാത്രം. സംസ്ഥാനത്ത് 29 ശതമാനമാണ് കാലവർഷത്തിൽവന്ന കുറവ്. പശ്ചിമഘട്ടത്തിലും മലയോര പ്രദേശങ്ങളിലുമാണ് വരൾച്ച ഏറ്റവും രൂക്ഷം. വയനാട്ടിൽ 59 ശതമാനമാണ് മഴയുടെ കുറവ്. 14 ജില്ലകളിലും മഴ തീരെകിട്ടുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടുക്കിയിൽ 36, തിരുവനന്തപുരത്ത് 35, കണ്ണൂരിൽ 32 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.