നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ (പൾസർ സുനി) വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ജയിൽ ഗാർഡ് ഓഫിസിനു സമീപത്തെ എ ബ്ലോക്കിലെ നാലാം നമ്പർ മുറിയിലാണ് സുനിയെ പാർപ്പിക്കുന്നത്. കേസിൽ പങ്കുള്ളതായി സംശയിക്കുന്ന ‘മാഡ’ത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയെന്നു സുനി പ്രതികരിച്ചു. മാഡം ആരാണെന്ന ചോദ്യങ്ങൾക്കു പിന്നീടു മറുപടി പറയുമെന്നും സുനി പ്രതികരിച്ചു.
കാക്കനാട് ജയിലിൽ തന്നെ ഉപദ്രവിക്കുന്നതായി അങ്കമാലി കോടതിയിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് പൾസർ സുനിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ഇന്നലെ ഉച്ചയോടെ വിയ്യൂരിലെത്തിച്ച സുനിയെ എ ബ്ലോക്കിലെ നാലാം നമ്പർ മുറിയിൽ പാർപ്പിച്ചു. നാലു തടവുകാർക്കൊപ്പമാണ് സുനിയുടെ വാസം.
ജയിൽ ജീവനക്കാരുടെ ശ്രദ്ധ സജീവമായി പതിയുന്ന തരത്തിൽ ഗാർഡ് ഓഫിസിനോടു ചേർന്നാണ് എ ബ്ലോക്ക്. 30ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നതുവരെ സുനി വിയ്യൂരിലുണ്ടാകും. നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന കാര്യം അങ്കമാലി മജിസ്ട്രേട്ടിനു മുന്നിൽ വെളിപ്പെടുത്തുമെന്നു നേരത്തെ സുനി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല.