നടൻ ശ്രീനാഥിന്റെ ദുരൂഹമരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ശ്രീനാഥ് ആത്മഹത്യ ചെയ്യാൻ ഒരു സാധ്യതയുമില്ലെന്ന് പരാതിയിൽ പറയുന്നു. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ശ്രീനാഥിന്റെ ഭാര്യ ലത മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്ന് പരാതിയിൽ പറയുന്നു. പ്രശ്നങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന ശ്രീനാഥ് ആത്മഹത്യ ചെയ്യാൻ ഒരു സാധ്യതയുമില്ല. അദ്ദേഹം അഭിനയിച്ചു കൊണ്ടിരുന്ന ശിക്കാർ എന്ന സിനിമയുടെ അണിയറപ്രവർത്തകരാരും മൃതദേഹത്തെ അനുഗമിച്ച് വീട്ടിലെത്തിയില്ല. കൈവിറയൽ ഉണ്ടായിരുന്നതിൽ ബ്ലേഡ് ഉപയോഗിക്കാനാവാത്ത ശ്രീനാഥ് കൈഞരമ്പ് മുറിക്കാൻ സാധ്യതയില്ല.
പൊലീസ് എത്തുന്നതിന് മുമ്പ് മൃതദേഹം മാറ്റി. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും അക്കാര്യം പൊലീസ് റിപ്പോർട്ടിൽ ഒരിടത്തുമില്ല. ശ്രീനാഥിന്റെ ഫോണും പഴ്സും അപ്രത്യക്ഷമായി, ഡയറിയിലെ പലപേജുകളും കീറിയെടുത്ത നിലയിലാണ്. ശ്രീനാഥ് ഉപയോഗിച്ചിരുന്ന ഷർട്ട് കീറിയും ബട്ടൻസുകൾ പൊട്ടിയ നിലയിലുമായിരുന്നെന്നും പരാതിയിൽ പറയുന്നു. വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ശ്രീനാഥിന്റെ ഭാര്യ.
2010 ഏപ്രിൽ 23നായിരുന്നു കോതമംഗലത്തെ ഹോട്ടൽമുറിയിൽ ശ്രീനാഥിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലെ പൊരുത്തക്കേടുകളും ദുരൂഹതകളും മനോരമ ന്യൂസാണ് നേരത്തെ പുറത്തുവിട്ടത്.